ChuttuvattomThodupuzha

തൊടുപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമിത ബില്‍ പ്രഹരം : ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാന്‍ നീക്കം

തൊടുപുഴ : വൈദ്യുതി ഉപയോക്താക്കള്‍ വന്‍തുക ബില്ലിനത്തില്‍ അടക്കേണ്ടി വന്നതില്‍ കുറ്റക്കാരായ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഉപയോക്താക്കള്‍ ഉപയോഗിക്കാത്ത വൈദ്യുതിയുടെ പേരില്‍ വന്‍ തുക ബില്ലടയ്‌ക്കേണ്ടി വന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്നാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ബില്ലില്‍ ബോധപൂര്‍വം കൃത്രിമം നടത്തിയതാണ് പ്രശ്‌നത്തിനു വഴി വച്ചതെന്നാണ് സൂചന. 2023 മേയിലാണ് തൊടുപുഴ മേഖലയിലെ ഉപയോക്താക്കളെ വന്‍ തുകയുടെ ബില്ലുകള്‍ നല്‍കി കെഎസ്ഇബി ഞെട്ടിച്ചത്. മുന്നൂറോളം ഉപയോക്താക്കളെയാണ് വൈദ്യുതി ബോര്‍ഡ് ദുരിതത്തിലാക്കിയത്. മുന്‍കാലങ്ങളില്‍ അവര്‍ ഉപയോഗിച്ച വൈദ്യുതിക്കായി നല്‍കിയ ബില്ലില്‍ തുക കുറഞ്ഞുപോയെന്നും ഇത് മീറ്റര്‍ റീഡിംഗ് എടുത്തയാള്‍ക്കു പറ്റിയ പിഴവായിരുന്നെന്നും പറഞ്ഞാണ് വന്‍ തുക പിന്നീട് ഈടാക്കിയത്.

ആയിരത്തിനു മേല്‍ വരുന്ന യൂണിറ്റിന്റെ തുക ഉയര്‍ന്ന നിരക്കില്‍ കണക്കാക്കി വന്‍തുകകളുടെ ബില്‍ നല്‍കുകയായിരുന്നു. 2023 ജൂണ്‍, ജൂലൈ മാസങ്ങളിലും ഇതു തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ഉപയോക്താക്കള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ഇബി ഓഫീസില്‍ പരാതിയുമായി എത്തിയ ഉപയോക്താക്കളെ യഥാര്‍ഥ ഉപഭോഗത്തിനു മാത്രമേ ബില്ല് നല്‍കിയിട്ടുള്ളൂവെന്നും ഉത്തരവാദിയായ മീറ്റര്‍ റീഡറെ പിരിച്ചു വിട്ടുവെന്നും അറിയിച്ച കെഎസ്ഇബി അധികൃതര്‍ തവണകളായി ബില്ലടയ്ക്കാനും ഇതിനു സാവകാശവും അനുവദിച്ചു.ഇതിനു പുറമേ ഉപയോക്താക്കള്‍ക്കു നല്‍കിയ ഭീമമായ ബില്ലുകളുടെ നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ ഉത്തരവാദിത്വം ആരോപിച്ച് സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജനിയര്‍ 2023 മേയ്, ജൂണ്‍ മാസങ്ങളിലായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇവരുള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അച്ചടക്ക നടപടി തുടരുകയും ചെയ്യുന്നുണ്ട്.

കെഎസ്ഇബി അധികൃതര്‍ പറഞ്ഞതു വിശ്വസിച്ച് വന്‍ തുക ബില്ലടച്ച ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ക്രമാതീതമായ മീറ്റര്‍ റീഡിംഗ് വ്യത്യാസത്തെത്തുടര്‍ന്ന് ഉപയോക്താക്കളില്‍നിന്നു വന്‍തോതില്‍ പരാതി ഉയരുകയും നിരവധി പേര്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്ത സാഹചര്യത്തില്‍ ഉന്നത നിര്‍ദേശത്തെത്തുടര്‍ന്ന് ഉപഭോഗം ഉയര്‍ന്ന തലത്തില്‍നിന്നും രേഖപ്പെടുത്തിയ ഉപയോക്താക്കളുടെ റീഡിംഗ് ഡാറ്റാ എപിടിഎസ് വിഭാഗം ഡൗണ്‍ലോഡ് ചെയ്തു. ഇതു പ്രകാരം 2023 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മീറ്റര്‍ റീഡര്‍ മുന്‍ കാലത്തെ കുറവ് എന്ന് രേഖപ്പെടുത്തിയ റീഡിംഗുകളെല്ലാം കൃത്രിമമായിരുന്നെന്നും യഥാര്‍ത്ഥ ബില്ലില്‍ കാണിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി അധികൃതര്‍ അമ്പതോളം ഉപയോക്താക്കളുടെ ബില്ലുകള്‍ 2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി പുതുക്കി നല്‍കിയിട്ടുണ്ട്. ഇല്ലാത്ത ഉപയോഗം അടിച്ചേല്‍പ്പിച്ചു നല്‍കിയ ബില്ലുകളില്‍ പുതിയ പരിശോധനാ പ്രകാരം യൂണിറ്റില്‍ കുറവ് വരുത്തിയെങ്കിലും തുകയില്‍ ആനുപാതികമായ കുറവില്ല.

30063 കണ്‍സ്യൂമര്‍ നമ്പരിലുള്ള ഉപയോക്താവിന് 2023 മേയ് 19ന് 1406 യൂണിറ്റിന് 13,737 രൂപയുടെ ബില്ലാണ് നല്‍കിയത്. പുതിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 307 യൂണിറ്റിന് 9,133 രൂപയായാണ് പുതുക്കി നല്‍കിയിരിക്കുന്നത്. എന്നാല്‍ റെഡി റെക്കോനെര്‍ പ്രകാരം 307 യൂണിറ്റ് ദ്വൈമാസ ഉപയോഗത്തിന് ഈടാക്കേണ്ട തുക 1,625 രൂപ മാത്രമാണ്. 24579ാം നന്പരിലുള്ള ഉപയോക്താവിന് 2023 മേയ് 24ന് 2189 യൂണിറ്റിന് 21,128 രൂപയുടെ ബില്ലാണ് നല്‍കിയിരുന്നത്. എന്നാല്‍ യഥാര്‍ഥ ഉപഭോഗം 376 യൂണിറ്റ് എന്ന് കാണിച്ചു പുതുക്കി നല്‍കിയ തുക 15,059 രൂപയാണ്. എന്നാല്‍ കെഎസ്ഇബിയുടെ റെഡി റെക്കോനെര്‍ പ്രകാരം 376 യൂണിറ്റിന് വരുന്ന ചാര്‍ജ് വെറും 2,147 രൂപ മാത്രമാണ്.

Related Articles

Back to top button
error: Content is protected !!