നാടൻ വിത്തുകൾക്ക് ശുഭകാലം
തൊടുപുഴ: കാലാവസ്ഥാവ്യതിയാനം കാര്‍ഷിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെ വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെയും വിവിധ വിത്തുകളുടെയും വിലയില്‍ ഗണ്യമായ വര്‍ധന. സമീപനാളിലെങ്ങും ഉണ്ടാകാത്ത വിലയാണ് ഇപ്പോള്‍ വിവിധയിനം വിത്തുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റത്തില്‍ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമില്ലാത്ത സാഹചര്യമാണ്. കൂടിയ വില നല്കിയാലും വിത്തുകള്‍ പലതും ലഭിക്കാത്ത സ്ഥിതിയാണ്. വേനല്‍മഴ ലഭിച്ചുതുടങ്ങിയതോടെ തന്നാണ്ടുവിളകള് കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇഞ്ചി, മഞ്ഞള്‍, കച്ചോലം, മരച്ചീനി, ചേന, ചേമ്പ്, കാച്ചില് തുടങ്ങിയവ നടുന്ന സമയമാണിത്. നേരത്തേ ഇവയുടെ വിത്ത് കരുതിവച്ചിട്ടുള്ളവര്ക്ക് കുഴപ്പമില്ലെങ്കിലും വിപണിയില്‍നിന്നു വാങ്ങണമെങ്കില്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. ചേനവിത്തിന് കിലോയ്ക്ക് നൂറിലെത്തിയിട്ട് നാളുകളായി. കച്ചോലം -180-200, ഇഞ്ചി-250-275, ചേമ്പ്-50-60, കാച്ചില്-60, ചെറുകിഴങ്ങ്-100, കസ്തൂരി മഞ്ഞള്‍-80, മഞ്ഞള്‍-50, അടതാപ്പ്-100, ഇഞ്ചിമാങ്ങ-40, ചേമ്പതട-25, നന കിഴങ്ങ്-90 എന്നിങ്ങനെയാണ് നിലവിലെ വിപണിവില.
ചേനയ്ക്ക് ഇത്തവണ സീസണില്‍ നല്ല വില ലഭിച്ചതിനാല്‍ കൂടുതല്‍ കര്‍ഷകരും വിളവെടുത്ത ഉടന്‍തന്നെ വിറ്റഴിക്കുകയായിരുന്നു. ഇഞ്ചി, മഞ്ഞള്‍, കച്ചോലം തുടങ്ങിയ കൃഷികള്‍ കുറഞ്ഞതിനാല്‍ വിപണിയില്‍ വിത്തുകള്‍ ചെറിയ തോതില്‍ മാത്രമേ എത്തുന്നുള്ളൂ. ഉത്പാദന ചെലവും ഉത്പന്നത്തിനു ലഭിക്കുന്ന വിലയും തട്ടിച്ചുനോക്കുന്പോള് കര്‍ഷകര്‍ക്ക് നഷ്ടം മാത്രമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതു കൃഷി കുറയാന്‍ കാരണമായി. അതേ സമയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നതോടെ അടുത്ത സീസണില്‍ നേട്ടമാകുമെന്ന വിശ്വാസത്തില്‍ നിരവധിപ്പേരാണ് കാര്‍ഷിക വിപണികളില്‍ വിത്തന്വേഷിച്ച് എത്തുന്നത്.