ChuttuvattomMuthalakodamThodupuzha

മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്. പെരുന്തേനീച്ചയുടെ കുത്തേറ്റ വളര്‍ത്തു കുതിരയും ചത്തു. തിങ്കളാഴ്ച്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ സ്‌കുളിലെ വിദ്യാര്‍ത്ഥികളുമായി സ്‌കൂള്‍ ബസ് പോയതിനു പിന്നാലെയാണ് പെരുന്തേനീച്ചക്കൂട് ഇളകിയത്. പഴുക്കാക്കുളം ആക്കപ്പടിയ്ക്കല്‍ ചാക്കോ പൈലി, മകന്‍ ജിന്റോ, ഓലേടത്തില്‍ ജോഷി മാണി, ചാലമറ്റത്തില്‍ ഇ.ടി.രാജന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കണിയാംമൂഴിയില്‍ അക്ഷയ് സുരേഷ്, ഷിജു തോമസ് എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. തൃക്കണശേരില്‍ മത്തന്‍ എന്നയാളെയും തേനീച്ച ആക്രമിച്ചു. ചാക്കോ പൈലിയും അക്ഷയ് സുരേഷും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

സ്വകാര്യ വ്യക്തിയുടെ ആള്‍ താമസമില്ലാത്ത പുരയിടത്തിലെ പെരുന്തേനീച്ചക്കൂടാണ് രാവിലെ ഭീകരാന്തരീഷം സൃഷ്ടിച്ച് ഇളകിയത്. ഇതു വഴിയെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനായ ഷിജുവിനെയാണ് തേനീച്ചക്കൂട്ടം ആദ്യം ആക്രമിച്ചത്. ഷിജു ഇവിടെ നിന്നും ഓടി രക്ഷപെട്ടു. പിന്നീട് ഷിജുവിനെ കണ്ടെത്താന്‍ വൈകിയത് ആശങ്ക പരത്തിയെങ്കിലും പെരുമ്പിള്ളിച്ചിറയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയതായി സ്ഥിരീകരിച്ചു. മത്തനെ തേനീച്ച ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോഷി മാണിയ്ക്കു തേനീച്ചക്കുത്തേറ്റത്. കുത്തേറ്റതിനെ തുടര്‍ന്ന് ജിന്റോ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് പിന്നാലെയെത്തിയ തേനീച്ചക്കൂട്ടം ഇവരുടെ വളര്‍ത്തുകുതിരയെ ആക്രമിച്ചത്. കുഴഞ്ഞു വീണ കുതിരയ്ക്ക് തൊടുപുഴ വെറ്ററിനറി ആശുപത്രിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം ചികിത്സ നല്‍കിയെങ്കിലും രാത്രിയോെട കുതിര ചത്തു. കുത്തേറ്റ് ബോധരഹിതനായ അക്ഷയ് സുരേഷിനെ ഫയര്‍ഫോഴ്സ് ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞ് പോലീസ്, ഫയര്‍ഫോഴ്സ്, റവന്യു അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. ഏറെ സമയത്തിനു ശേഷമാണ് പ്രദേശവാസികള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയത്.

 

 

Related Articles

Back to top button
error: Content is protected !!