ChuttuvattomThodupuzha

കെണിയില്‍ കുടുങ്ങാതെ പുലിയുടെ വിഹാരം തുടരുന്നു

തൊടുപുഴ : വനം വകുപ്പ് ജീവനക്കാര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങാതെ പുലിയുടെ വിഹാരം തുടരുന്നു. പുലിയുടെ സാന്നിധ്യം കൂടുതലുള്ള ഇല്ലിചാരി പൊട്ടന്‍പ്ലാവിന് സമീപം മുല്ലക്കരിയില്‍ ഷാജിയുടെ ഫാമില്‍ നിന്ന് ഒരു കോഴിയെയും കൊണ്ട് ഇന്നലെ രാത്രിയില്‍ പുലി കടന്നു. ഫാമിലെ ജോലിക്കാരനായ അതിഥി തൊഴിലാളി കോഴികളുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് കൂട്ടില്‍ പുലി നില്‍ക്കുന്നത് കണ്ടത്. ആളെ കണ്ടതും ഒരു കോഴിയെ കടിച്ചു പിടിച്ച് പുലി കടന്നു. ജോലിക്കാരനായ അതിഥി തൊഴിലാളി  മുറിയില്‍ കയറി കതകടച്ച് ഫോണ്‍ ചെയ്ത് ആളെക്കൂട്ടി. പരിസരം മുഴുവന്‍ തെരെഞ്ഞെങ്കിലും പുലിയെ കണ്ടില്ല.

രണ്ടു ദിവസം മുമ്പ് കണ്ടത്തിപീടികയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തും പുലി എത്തിയിരുന്നു. ചൂട് കാരണം തൊഴിലാളികള്‍ മുറ്റത്ത് കട്ടിലിട്ടാണ് കിടന്നത്. തൊട്ടടുത്ത് പുലി എത്തിയത് കണ്ട തൊഴിലാളികള്‍ മുറിയില്‍ക്കയറി രക്ഷപ്പെട്ടു. പഴയമറ്റം പാലത്തിന് സമീപം തുളുവനാനിക്കലെ പൈനാപ്പിള്‍ തോട്ടത്തിലും പുലിയെ കണ്ടവരുണ്ട്. അജ്ഞാത ജീവി ഇല്ലിചാരി മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്തോടെ ഒരു മാസം മുമ്പാണ് തൊടുപുഴയിലെ പുലിയെപ്പറ്റി സൂചന ലഭിക്കുന്നത്. പകലും രാത്രിയുമായി പലയിടങ്ങളില്‍ പുലിയെ കണ്ടതോടെ പ്രദേശം ഭീതിയിലായി.

കണ്ടത്തിപീടികയിലും തൊടുപുഴ നഗരസഭയിലുള്ള മഞ്ഞമാവിലും ഇതിനിടെ പ്രദേശവാസികള്‍ പുലിയെ കണ്ടു. കണ്ടത്തിപീടിക, തൊടുപുഴ മേഖലയാകെ വിഹരിക്കുന്ന പുലിയുടെ കൂടുതല്‍ സാന്നിധ്യം സമീപപ്രദേശമായ പൊട്ടന്‍പ്ലാവില്‍ ആണെന്ന് തെളിഞ്ഞു. ഇല്ലിചാരിയില്‍ സ്ഥാപിച്ച കൂട് അതോടെ പൊട്ടന്‍പ്ലാവിലേക്ക് മാറ്റി. എന്നാല്‍ കാത്തിരിപ്പിന് ഫലമുണ്ടായിട്ടില്ല. മഞ്ഞമാവില്‍ പുത്തന്‍പുരക്കല്‍ സുദര്‍ശനന്റെ പറമ്പിലാണ് ക്യാമറ സ്ഥാച്ചിട്ടുള്ളത്. സുദര്‍ശനന്റെ വീട്ടിലെ രണ്ടു നായകളെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു. സുദര്‍ശനന്റെ പറമ്പില്‍ അവശേഷിക്കുന്ന മൂന്നു നായകളെ പിടിക്കാന്‍ ഇനിയും വന്നേക്കുമെന്നാന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും പുലിയുടെ സാന്നിധ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ല. മുട്ടം പഞ്ചായത്ത് പഴയമറ്റം കണ്ടെത്തിപീടികയില്‍ പുലിയെ കണ്ട സ്ഥലത്താണ് മറ്റൊരു ക്യാമറ സ്ഥാപിച്ചത്.

Related Articles

Back to top button
error: Content is protected !!