ChuttuvattomThodupuzha

തൊടുപുഴ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ : പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി

തൊടുപുഴ : ജില്ലാ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിനായുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. നാഷണല്‍ ആയുഷ്മിഷനില്‍ നിന്നുള്ള ഒരു കോടിയാണ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്. റവന്യൂ വകുപ്പ് വിട്ടു നല്‍കിയ 43.24 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ ഒ.പി വിഭാഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

ആരംഭം 2009 ല്‍

തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് 2009-ല്‍ ആണ് കായിക താരങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയ – അന്തര്‍ ദേശീയ കായികതാരങ്ങളടക്കം ആയിരക്കണക്കിന് പേരാണ് ഇവിടെ ചികിത്സ തേടി പരിക്കുകളില്‍ നിന്നും മുക്തരായത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പ്രമുഖ കായിക താരങ്ങളടക്കം ഇവിടെ ചികിത്സ തേടിയിരുന്നു. ഇതോടെ കായിക ചികിത്സാ വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്ന ആവശ്യം ശക്തമായിരുന്നു.

പ്രവര്‍ത്തനം പരിമിത സൗകര്യങ്ങളില്‍

നിലവിലുണ്ടായിരുന്ന ആശുപത്രി കെട്ടിടത്തിലെ പരിമിതമായ സൗകര്യത്തിലാണ് സ്‌പോര്‍ട്‌സ് ആയുര്‍വേദ സെല്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനായി പുതിയ കെട്ടിടം നിര്‍മിക്കണമെന്നുള്ള ആവശ്യം ഇവിടെ ചികിത്സക്കെത്തിയ കായിക താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോര്‍ട്‌സ് വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയും കേന്ദ്ര ആയുഷ്മിഷനില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി. ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള കായിക ചികിത്സ കേന്ദ്രം ആരംഭിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ നടപടി ക്രമങ്ങള്‍ വൈകിയതിനാല്‍ രണ്ടു വര്‍ഷം മുമ്പെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സ്ഥാപനത്തിന് വൈകിയാണ് അനുമതി ലഭിച്ചത്. ഇതിനിടെ തൃശൂരില്‍ ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദ കായിക ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തൃശൂരിനു പുറമെ തിരുവനനന്തപുരത്താണ് ആയുര്‍വേദ കായിക ചികിത്സ കേന്ദ്രമുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്കായാണ് ഇവിടെ കായിക ചികിത്സാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

ലക്ഷ്യം അഞ്ച് നില കെട്ടിടം

അഞ്ചു നിലയുള്ള കെട്ടിടം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒരു നിലയാണ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. പൂര്‍ത്തിയായ കെട്ടിടത്തില്‍ മൂന്ന് ഒപി മുറികള്‍, ഫാര്‍മസി, രോഗികള്‍ക്കുള്ള വിശ്രമമുറി, ടോയ്‌ലറ്റുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണുള്ളത്. ദേശീയ ആയുഷ്മിഷനില്‍ നിന്നുള്ള ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മുകള്‍ നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുകള്‍ നിലകളില്‍ കിടത്തി ചികിത്സയ്ക്കുള്ള മുറികള്‍, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, ഓപ്പണ്‍ ജിം എന്നിവയും ആരംഭിക്കും. സ്‌പോര്‍ട്‌സ് ആയുര്‍വേദിക് സെല്‍ കണ്‍വീനര്‍ ഡോ.ആര്‍.വിനീത്, കോ-ഓര്‍ഡിനേറ്റര്‍ ഡോ.അനുപ്രിയ പി.മണി എന്നിവരാണ് കായിക ചികില്‍സാ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. സെല്‍ പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമായി വരും.

Related Articles

Back to top button
error: Content is protected !!