പച്ചിലാംകുന്നിൽ 150 ചാക്ക് മാലിന്യം തള്ളിയ കേസ് : പ്രതി പിടിയിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/download-25.jpg?resize=300%2C168&ssl=1?v=1679123574)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: പച്ചിലാംകുന്നിൽ മാലിന്യം തള്ളിയ കേസിൽ പ്രതി പിടിയിൽ. മുട്ടം സ്വദേശി മ്ലാക്കുഴിയിൽ ടോമി ജോസഫ് (57) ആണ് മുട്ടം പൊലീസിൻ്റെ പിടിയിലായത്.150 ചാക്കിലധികം പ്ലാസ്റ്റിക് മാലിന്യമാണ് കഴിഞ്ഞ ദിവസം പച്ചിലാംകുന്നിൽ തള്ളിയ നിലയിൽ കാണപ്പെട്ടത്.സംഭവ സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതരും, പൊലീസും,ആരോഗ്യ വകുപ്പ് അധികൃതരും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ വിശദ അന്വേഷണമാണ് ടോമിയിലേക്ക് എത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.മാലിന്യങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന തുടങ്ങനാട് സ്വദേശി ബിജു എന്ന വ്യക്തി പച്ചിലാംകുന്നിലുള്ള ടോമിയുടെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്നു.വാടക സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇയാളെ അവിടെ നിന്നും പറഞ്ഞയച്ചു.എന്നാൽ ബിജു കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല.ഈ മാലിന്യം ടോമിയുടെ നിർദ്ദേശപ്രകാരം പച്ചിലാംകുന്ന് വ്യു പോയിൻ്റിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എന്നാൽ ടോമി പൊലീസിനോട് പറഞ്ഞത് മറ്റൊന്നാണ്. മാലിന്യം ഈരാറ്റുപേട്ട സ്വദേശികൾക്ക് വിറ്റെന്നും അവരാണ് തള്ളിയതെന്നുമാണ്.ടോമിയെയും കൂട്ടി പൊലീസ് ഈരാറ്റുപേട്ട വരെ പോയെങ്കിലും ടോമി പറഞ്ഞതരത്തിൽ ആരേയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. മാലിന്യം നിക്ഷേപിക്കാൻ ടോമിക്കൊപ്പം മറ്റു പലരും ഉണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും മുട്ടം പൊലീസ് പറഞ്ഞു. ടോമിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)