മൂലമറ്റം-മണപ്പാടി-പുത്തേട് -പുള്ളിക്കാനം-വാഗമണ്‍ റോഡിലെ കുഴികൾ അടയ്ക്കാൻ നടപടിയില്ലെന്ന് ആക്ഷേപം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images-12-3.jpeg?resize=554%2C470&ssl=1?v=1645671360)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: പ്രളയം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മൂലമറ്റം-മണപ്പാടി-പുത്തേട് -പുള്ളിക്കാനം-വാഗമണ്‍ റോഡിലെ കുഴികൾ അടയ്ക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. ഒരാൾ താഴ്ചയുള്ള കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. മലവെള്ള പാച്ചിലിലാണ് റോഡിന്റെ ഇരുവശങ്ങളിലും ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിനു വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന റോഡാണിത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പുള്ളിക്കാനം-വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടേക്ക് എത്തുന്നുണ്ട്. റോഡ് പരിചയമില്ലത്തവർ ഇതുവഴി സഞ്ചരിക്കുന്പോൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടും ഗർത്തം നികത്തുന്നതിനു അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾപോലും സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ ഈ നിസംഗതയ്ക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.
റോഡിലെ ഗർത്തങ്ങൾമൂലം അപകട സാധ്യത വർധിച്ചിരിക്കുകയാണ്.
രാത്രിയിൽ ഇതുവഴി വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാണ്.
നേരത്തെ ഇതുവഴി ബസ് സർവീസുണ്ടായിരുന്നെങ്കിലും അതു നിലച്ചിട്ട് വർഷങ്ങളായി. കട്ട്ചേസ് ബസായിരുന്നു ഇതുവഴി സർവീസ് നടത്തിയിരുന്നത്. സർവീസ് നിലച്ചതോടെ ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്കൂളുകളിൽ എത്തുന്നത്.
പട്ടികവർഗ വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശമാണിവിടം. റോഡിലെ ഗർത്തങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)