വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/images-52.jpeg?resize=715%2C429&ssl=1?v=1655695809)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: പൈങ്ങോട്ടൂർ- മുള്ളരിങ്ങാട് പൊതുമരാമത്ത് റോഡ് നിർമാണം തടസപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുള്ളരിങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. അജയ്ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എ. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ച റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മതിയായ കാരണമില്ലാതെ ഉദ്യോഗസ്ഥർ തടസപ്പെടുത്തുകയും റോഡ് നിർമാണത്തിനായി കൊണ്ടുവന്ന വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ജെസിബി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സെക്ഷൻ ഓഫീസിൽ പൂട്ടിയിട്ട ജെസിബി ഡ്രൈവറെ നാട്ടുകാർ ഇടപെട്ടാണ് മോചിപ്പിച്ചത്.
സംഭവം നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം.
രമ്യതയിൽ പരിഹരിക്കാമായിരുന്ന പ്രശ്നം വഷളായത് ഇവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ജൂണ്‍ ഒന്‍പതിനായിരുന്നു സംഭവം. മുള്ളരിങ്ങാട് റേഞ്ചിൽപ്പെട്ട ചാത്തമറ്റം-ഒറ്റക്കണ്ടം റോഡ് നിർമാണത്തിനു കൊണ്ടുവന്ന വാഹനവും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചെത്തിയാണ് കസ്റ്റഡിയിൽ എടുത്ത വാഹനവും ഡ്രൈവറെയും മോചിപ്പിച്ചത്.
പ്രശ്നം വഷളായതോടെ മാത്യു കുഴൽ നാടൻ എംഎൽഎ സ്ഥലത്തെത്തി തുടർന്ന് വനം മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തെത്തുടർന്നാണ് പ്രശ്നം അവസാനിപ്പിച്ചത്. ഓഫീസിൽ എത്തിയ ജനപ്രതിനിധികളോട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർപോലും മോശമായാണ് പെരുമാറിയതെന്ന ആക്ഷേപവുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ പരാതിയെത്തുടർന്ന് 18 പേർക്കെതിരെ പൈങ്ങോട്ടൂർ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങൾക്കും ഏഴു പൊതുപ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പൊതുപ്രവർത്തകനായ സണ്ണി എടപ്പാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
ഇവർക്കെതിരെ വനം വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)