ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി ജില്ലയില്‍ വിവിധ റോഡുകളിൽ മിന്നൽ പരിശോധന നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-18-at-4.54.15-AM-1.jpeg?resize=622%2C350&ssl=1?v=1660795864)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റോഡ് നിർമ്മാണത്തിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിലും പൊതുമരാമത്ത് റോഡ് വിഭാഗം, തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് നടത്തുന്ന അഴിമതി കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ സരൾ രാസ്ത പരിശോധനയുടെ ഭാഗമായി ജില്ലയിലും വിവിധ റോഡുകളിൽ മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളാണ് പരിശോധിച്ചത്. ഏറുമ്പടം-കാറ്റാടിക്കവല റോഡ്, തലക്കോട്-ബ്ലാത്തിക്കവല റോഡ്, കാഞ്ഞാർ കറുകപ്പള്ളി റോഡ് എന്നീ പാതകളാണ് ജില്ലയിൽ വിജിലൻസ് സംഘം പരിശോധിച്ചത്. റോഡുകളിൽ പലയിടത്തും ടാറിംഗ് പൊളിഞ്ഞതായും കരാർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പദ്ധതി തയാറാക്കുന്നതും റോഡുകൾ വേഗത്തിൽ തകരാൻ കാരണമാകുന്നതായി പരിശോധനയിൽ കണ്ടെത്തി. ജില്ലയിൽ പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ സി. വിനോദ്, ബി.എ. മഹേഷ് പിള്ള, എ. ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)