ഈസ്റ്റർ വിപണിയിൽ മത്സ്യം, ഇറച്ചിക്കോഴി വില കുതിച്ചുകയറി.
തൊടുപുഴ: ഈസ്റ്റർ വിപണിയിൽ മത്സ്യം, ഇറച്ചിക്കോഴി വില കുതിച്ചുകയറി.മത്സ്യത്തിനു 10 മുതൽ 25 ശതമാനം വരെവില ഉയർന്നു. ഇറച്ചിക്കോഴി കിലോയ്ക്ക് 130-135രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.
ഇറച്ചിക്കോഴിക്ക് ഏതാനും നാളുകളായി ഉയർന്നവിലയാണ് രേഖപ്പെടുത്തിയിരുന്നത്.ഈസ്റ്റർ എത്തിയതോടെ ശനിയാഴ്ച കിലോയ്ക്ക് 140-145 തോതിലേക്ക് വില ഉയരുകയായിരുന്നു. ഇത് പോത്തിറച്ചിക്കും പന്നിയിറച്ചിക്കും ഡിമാൻഡ് വർധിക്കുന്നതിനു കാരണമായി. ബീഫ് സ്റ്റാളുകളിലെല്ലാം വൻതിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. പലയിടത്തും ആവശ്യക്കാർക്ക് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. ഇന്നലെ പുലർച്ചെതന്നെ ആരംഭിച്ച കച്ചവടം പലയിടത്തും ഉച്ചയോടെയാണ് അവസാനിച്ചത്.
കോവിഡിനെ തുടർന്നു കഴിഞ്ഞ രണ്ടുവർഷമായി ഈസ്റ്റർ ആഘോഷം പേരിനുമാത്രമായിരുന്നു. എന്നാൽ ഇത്തവണ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒത്തുചേർന്ന് വീടുകളിൽ ആഘോഷം കെങ്കേമമായതോടെ ഈസ്റ്റർവിപണിയിലും ഇതിന്റെ ചലനം അനുഭവപ്പെട്ടു. വിഷുവും ഈസ്റ്ററും അടുത്ത ദിവസങ്ങളിൽ എത്തിയതും വ്യാപാരമേഖലയ്ക്ക് നേട്ടമായി.