തോട്ടങ്ങളിലെ പരിശോധന: കൂടുതൽ നിയമലംഘനം ഇടുക്കിയിൽ
തൊടുപുഴ: തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽവകുപ്പ് നടത്തിവരുന്ന പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ഇടുക്കി ജില്ലയിൽ. ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങളാണ് സംസ്ഥാനത്താകെ കണ്ടെത്തിയത്. ജില്ലയിൽ 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനോടകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പുതുതായി വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദ വിവരങ്ങൾ തൊഴിലുടമകളെ ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തര ഉടപെടൽ നടത്തുന്നതിന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെകടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.
സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റികൾ വഴി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്മീഷണർ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും അവകാശ സംരക്ഷണങ്ങളും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അങ്കണവാടികൾ, കളിസ്ഥലം, കമ്യൂണിറ്റി സെന്റർ മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ പ്രധാന പരിഗണനയാക്കി പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ തൊഴിൽവകുപ്പ് പരിശോധന നടത്തിവരികയാണ്. ഇതിനായി പ്രത്യേകം മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. തുടർ പരിശോധനകൾ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്ന മുറയ്ക്ക് പ്രശ്നപരിഹാരത്തിൽ പിന്നോട്ടുനിൽക്കുന്ന തോട്ടമുടകൾക്കെതിരേ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.