യുഡിഎഫ് കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ തൊടുപുഴ വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.
തൊടുപുഴ: നഗരത്തിലെ തകർന്നു കിടക്കുന്ന പൈപ്പ് ലൈനുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും വൃദ്ധസദനത്തിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശുദ്ധജലവിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ തൊടുപുഴ വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. പൈപ്പ് ലൈനുകൾ തകർന്നത് കാരണം പല സ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല.
റോഡിന്റെ പല ഭാഗങ്ങളും പൈപ്പ് പൊട്ടി കുഴിയായി കിടക്കുന്നതിനാൽ അപകടങ്ങളും ഉണ്ടാകുന്നു. പൈപ്പ് തകരാർ പരിഹരിക്കാത്തത് മൂലം പൊതുമരാമത്ത് വകുപ്പിന് റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ പറ്റാത്ത അവസ്ഥയാനുള്ളത്.
വിവിധ വാർഡുകളിൽ പൈപ്പ് ലൈൻ വലിക്കുന്നതിന് നഗരസഭ മുൻകൂട്ടി പണം അടച്ചിട്ടും എസ്റ്റിമേറ്റ് എടുക്കാൻ പോലും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് കൗണ്‍സിലർമാർ ആരോപിച്ചു.
വാട്ടർ അഥോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാരിൽ നിന്നും പണം ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ കൗണ്‍സിലർമാരെ അറിയിച്ചു. പണം നൽകാത്തതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ കരാറുകാർ തയാറാകാത്തതിനാലാണ് അറ്റകുറ്റ പണികൾ വൈകുന്നതെന്നും അവർ അറിയിച്ചു. വൃദ്ധസദനത്തിലേക്കുള്ള ശുദ്ധജലവിതരണം ഇന്നു തന്നെ പുനഃസ്ഥാപിക്കാമെന്നും മറ്റു അറ്റകുറ്റപ്പണികൾ കാലതാമസമില്ലാതെ പരിഹരിക്കാമെന്നുള്ള എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പിന്മേൽ കൗണ്‍സിലർമാർ സമരം അവസാനിപ്പിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ദീപക്, എം.എ. കരിം, ഷീജ ഷാഹുൽ ഹമീദ്, കൗണ്‍സിലർമാരായ സഫിയ ജബ്ബാർ, രാജി അജേഷ്, സനു കൃഷ്ണൻ, റസിയ കാസിം, സാബിറ ജലീൽ, നീനു പ്രശാന്ത്, ഷെഹന ജാഫർ, നിസ സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.