കാലിത്തീറ്റയുടെ വില 200 രൂപയോളം വർധിച്ചതോടെ ജില്ലയിലെ ഫാമുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/5.4.17.jpg?resize=700%2C467&ssl=1?v=1649125661)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രണ്ടുമാസത്തിനിടെ കാലിത്തീറ്റയുടെ വില 200 രൂപയോളം വർധിച്ചതോടെ ജില്ലയിലെ ഫാമുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിനു മാത്രം വില വർധിപ്പിച്ചിട്ടില്ല.
എന്നാൽ സ്വകാര്യകാലിത്തീറ്റ കന്പനികളെല്ലാം വില കുത്തനെ വർധിപ്പിച്ചു കഴിഞ്ഞു. കേരള ഫീഡ്സിന് 50 കിലോയ്ക്ക് 1,230 രൂപയാണ് നിലവിലെ ചില്ലറ വില. എന്നാൽ കഐസ് കാലിത്തീറ്റ- 1,400, കഐസ് സുപ്രീം-1,450, ശാന്തി-1,400 എന്നിങ്ങനെയാണ് വില.
കിലോയ്ക്ക് 55 രൂപയ്ക്ക് ലഭിച്ചിരുന്ന കടലപിണ്ണാക്കിന് 70 രൂപയായപ്പോൾ ചോളത്തവിടിന് 600 രൂപയിൽ നിന്നു 830 രൂപയായി വില ഉയർന്നു. എല്ലാ വിഭാഗം കാലിത്തീറ്റകൾക്കും വില ഉയരുകയാണ്. നിലവിലെ സാഹചര്യത്തിൽ വീണ്ടും വില ഉയരാനാണ് സാധ്യതയെന്നാണ് കാലിത്തീറ്റ മൊത്തവ്യാപാരികൾ നൽകുന്ന സൂചന. ഇന്ധനവിലയിലെ വൻവർധന, റോഡ് ടോൾ, നികുതി,ഫിറ്റ്നസ് ടെസ്റ്റ് ചാർജ് വർധന, ഇൻഷുറൻസ് തുടങ്ങി എല്ലാറ്റിനും നിരക്ക് വർധിച്ച സാഹചര്യത്തിലാണിത്.
ജില്ലയിൽ മാത്രം ക്ഷീര കൃഷിയെ ആശ്രയിച്ച് നിരവധികുടുംബങ്ങളാണ് കഴിയുന്നത്. നിലവിലെ വിലക്കയറ്റം ഇവരെയെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഇന്ധനവില വർധനമൂലം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില അടിക്കടി ഉയരുന്നസാഹചര്യമാണ്.എന്നാൽ പാലിനുമാത്രം വിലവർധിപ്പിക്കാൻ സർക്കാർ തയാറാകുന്നുമില്ല. മിൽമയുടെ സൊസൈറ്റികളിൽ പാലളക്കുന്ന കർഷകന് നിലവിൽ ഒരു ലിറ്റർ പാലിന് 35-40 എന്ന തോതിലാണ് വില ലഭിക്കുന്നത്. സംസ്ഥാനത്ത് പാൽ വില വർധിപ്പിച്ചിട്ട് രണ്ടുവർഷത്തോളമായി. ഇതിനിടെ കാലിത്തീറ്റ ഉൾപ്പെടെയുള്ള എല്ലാറ്റിനും നിരവധിതവണ വില വർധിപ്പിക്കുകയും ചെയ്തു.
പൈനാപ്പിൾ കൃഷി ഉപേക്ഷിച്ച തോട്ടങ്ങളിൽ നിന്നു യഥേഷ്ടം കന്നാരപോളസംഭരിക്കാനാകുമായിരുവെങ്കിൽ ഇന്നു രീതി മാറി. ഒരുകെട്ട് കന്നാരപോളയ്ക്ക് 50 രൂപ വരെ നിലവിൽ നൽകണം. വൈക്കോലിന് ഒരുകെട്ടിന് 250 രൂപയാണ് വില. കിലോയ്ക്ക് 7.50 രൂപ നിരക്കിലാണ് വൈക്കോൽ സൊസൈറ്റികൾ വഴി മിൽമ വിതരണം ചെയ്തത്. ക്ഷീര കൃഷി നഷ്ടത്തിലായതോടെ ജില്ലയിൽ നിരവധിഫാമുകളാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ അടച്ചുപൂട്ടിയത്. ശേഷിക്കുന്ന പല ഫാമുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതു ഭാവിയിൽ ജില്ലയിൽ പാൽ ക്ഷാമം രൂക്ഷമാക്കാനിടയാക്കും.
തമിഴ്നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞതും മായംകലർന്നതുമായ പാൽ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും ഇതോടെ വർധിച്ചേക്കും. ഇപ്പോൾ തന്നെ മായം കലർന്ന പാൽ ഫാം ഫ്രഷ് എന്ന വ്യാജേന വൻതോതിൽ വിറ്റഴിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന പേരിനുമാത്രമാണ് നടക്കുന്നത്. ഹോട്ടലുകളിലും ഷെയ്ക്ക്നിർമാണത്തിനുമെല്ലാം ഇത്തരം പാൽ ഉപയോഗിച്ചുവരുന്നുണ്ട്. ഇതു ആരോഗ്യത്തിനു വൻ ഭീഷണി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷീര കർഷകർക്ക്ആവശ്യമായ സഹായം നൽകുന്നതിനു പകരം അവരെ ദ്രോഹിക്കുന്നസമീപനം തുടർന്നാൽ സംസ്ഥാനത്ത് അതിവിദൂരഭാവിയിൽ പാൽക്ഷാമം രൂക്ഷമായേക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)