Thodupuzha

വണ്ണപ്പുറത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; പ്രതി പിടിയില്‍

തൊടുപുഴ: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. വണ്ണപ്പുറം ചീങ്കല്‍സിറ്റി മാനാങ്കുടിയില്‍ ജോബി ബേബി (45) ആണ് മരിച്ചത്. കൊലപാതകം നടത്തിയ പ്രതിയും അയല്‍വാസിയുമായ പുത്തന്‍പുരയില്‍ രജീവി (55- പത്തനംതിട്ട രജീവ്) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തിന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അയല്‍വാസികളായിരുന്ന ജോബിയും രജീവും ഇടക്കിടെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നു. ജോബിയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് മദ്യപിച്ച ശേഷം ഏതാനും ദിവസം മുമ്പ് പ്രതി രജീവിനെ മര്‍ദിച്ചിരുന്നു. ഞായറാഴ്ച പകല്‍ സമയത്തും ജോബിയും ഇതേ സഹൃത്തും വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിന് ശേഷം ഇരുവരും സമീപത്ത് തന്നെ താമസിക്കുന്ന രജീവിനെ അയാളുടെ വീട്ടിലെത്തി മര്‍ദിച്ചു. അവശനായ രജീവ് ഏതാനും സമയം വീട്ടില്‍ തന്നെ കിടന്നു. പിന്നീട് കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തി മര്‍ദനമേറ്റ വിവരം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് പറഞ്ഞ് പോലീസ് രജീവിനെ മടക്കി അയച്ചു. തുടര്‍ന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. രാത്രി ഓട്ടോ വിളിച്ച് വീണ്ടും വീട്ടിലെത്തി. വീടിനുള്ളില്‍ നിന്നും വാക്കത്തിയെടുത്ത് രാത്രി പത്ത് മണിയോടെ ജോബിയുടെ വീട്ടിലെത്തി. പൂട്ടാതിരുന്നതിനാല്‍ കതകില്‍ തള്ളിയപ്പോള്‍ തുറന്നു. ഉറക്കത്തിലായിരുന്ന ജോബിയുടെ വലത് കൈയുടെ മസിലിന് ആഞ്ഞ് വെട്ടിയ ശേഷം രജീവ് രക്ഷപെട്ടു. ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്ത് സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ ഈ സമയം ജോബി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തടിപ്പണി തൊഴിലാളിയായിരുന്ന ജോബി ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ ജോബിയെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍.മധുബാബു ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുറിയിലാകെ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കൈയ്യിലേറ്റ മുറിവില്‍ നിന്നുണ്ടായ അമിത രക്തസ്രാവം മരണകാരണമായി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മദ്യലഹരിയില്‍ കിടന്ന ജോബിക്ക് വെട്ടേറ്റതിന് ശേഷം എഴുന്നേല്‍ക്കാനായില്ലെന്നും പോലീസ് സൂചിപ്പിച്ചു. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി സ്വന്തം വീടിന് സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ കോലാനിയിലെത്തി. കോട്ടയം ഭാഗത്തേക്ക് രക്ഷപെടുന്നതിനിടെ 11 ഓടെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കാളിയാര്‍ പോലീസിന് കൈമാറി. പത്തനംതിട്ട, കാളിയാര്‍ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് രജീവെന്ന് പോലീസ് സൂചിപ്പിച്ചു. അവിവാഹിതനായ പ്രതി ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വൈകിട്ട് പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ചൊൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!