ഇറച്ചിക്കോഴി വിലവർധന: ഹോട്ടൽ, റസ്റ്ററന്റു നടത്തിപ്പുകാർ പ്രതിസന്ധിയിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/poultry-farming-1.jpg?resize=780%2C470&ssl=1?v=1630037000)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇറച്ചിക്കോഴി വില നൂറു രൂപയ്ക്കു മുകളിൽ എത്തിയിട്ട് ആഴ്ചകൾ പിന്നിട്ടതോടെ ഹോട്ടൽ, റസ്റ്ററന്റു നടത്തിപ്പുകാർ പ്രതിസന്ധിയിൽ. ലോക്ഡൗണിനേത്തുടർന്നു അടച്ചിട്ട ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ചുരുക്കം ദിവസങ്ങളേ ആയിട്ടുള്ളൂ. ചില സ്ഥാപനങ്ങളിൽ നേരത്തേ മുതൽ പാഴ്സൽ നൽകിവന്നിരുന്നു. ഹോട്ടലുകളിലും മറ്റും കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറെയാണ്.അതിനാൽ ഇവ ഓരോ ദിവസത്തെയും ഭക്ഷണമെനുവിൽ നിന്നും ഒഴിവാക്കാനും കഴിയില്ല. എന്നാൽ ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ നഷ്ടം സഹിച്ചാണ് വിഭവങ്ങൾ നൽകുന്നതെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. നേരത്തെ കിലോയ്ക്ക് 75-90 രൂപ നിരക്കിൽ ലഭിക്കുമായിരുന്ന കോഴിയിറച്ചിക്ക് നിലവിൽ 135-140 രൂപയാണ് വില. നേരത്തെ ലഭിച്ചിരുന്നതിന്റെ ഇരട്ടിയോളം വിലനൽകി കോഴിയിറച്ചി വാങ്ങേണ്ടി വരുന്നതാണ് ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നത്.കോവിഡ് ദുരിത കാലയളവിൽ ഹോട്ടലുകളിൽ വിഭവങ്ങൾക്ക് ഒരുപരിധി കഴിഞ്ഞ് വില ഉയർത്തിയാൽ കച്ചവടം ഇല്ലാത്ത സ്ഥിതിയുണ്ടാകുമെന്നതിനാൽ അതിനും നിവൃത്തിയില്ല. കോവിഡിനേത്തുടർന്നു ഏർപ്പെടുത്തിയ ലോക്ഡൗണിൽ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാനുണ്ടായ കാലതാമസം മൂലം ഉത്പാദനം കുറഞ്ഞതാണ് നിലവിലെ വില വർധനവിന് കാരണമെന്നാണ് ഫാം അധികൃതർ പറയുന്നത്.എന്നാൽ കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും വിലവർധനവിന് കാരണമായിട്ടുണ്ട്. തീറ്റവില ഉയർന്നതോടെ നഷ്ടം സഹിച്ച് ഫാമുകൾ നടത്തിക്കൊണ്ടുപോകാനാകാതെ നിരവധിചെറുകിട ഫാമുകൾ അടച്ചുപൂട്ടിയതും ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതും വിലവർധനവിന് ഇടയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വില കുറയാൻ നാളുകളെടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)