Thodupuzha

ലോട്ടറി വില്‍പന കേന്ദ്രങ്ങളില്‍  വകുപ്പിന്റെ മിന്നല്‍ പരിശോധന

തൊടുപുഴ: കേരള ലോട്ടറിയുടെ അനധികൃത സെറ്റ് വില്‍പന തടയുന്നതിനായി തൊടുപുഴയിലെ വിവിധ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. അവസാന നാലക്കം ഒരുപോലെ ക്രമപ്പെടുത്തി പന്ത്രണ്ടിലധികം ടിക്കറ്റുകളുടെ സെറ്റുകളാക്കി വില്‍ക്കുന്നത് ലോട്ടറി നിയമങ്ങള്‍ക്ക് എതിരാണ്. ഇത്തരം പ്രവണതകള്‍ ജില്ലയില്‍ കൂടിവരുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അനധികൃതമായ വില്‍പനകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി റദ്ദാക്കല്‍ അടക്കമുള്ള നിയമ നടപടികള്‍ വകുപ്പ് സ്വീകരിക്കും. ഭാഗ്യക്കുറി മേഖലയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല മോണിട്ടറിംഗ് സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പോലീസിന്റെയും ജി.എസ്.ടി വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ അനധികൃത വില്‍പനകള്‍ തടയുന്നതിന് നടപടി എടുക്കാന്‍ തീരുമാനിച്ചു. കേരള – തമിഴ്നാട് ബോര്‍ഡറുകളില്‍ ജിഎസ്ടി വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കും. ലോട്ടറി സമ്മാന ടിക്കറ്റുകളുടെ നമ്പര്‍ തിരുത്തിയും കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്തും പാവപ്പെട്ട ചെറുകിട ഏജന്റുമാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം ബൈക്കില്‍ കറങ്ങിനടക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ മുഖവിലയിലും കുറച്ച് വില്‍പന നടത്തുക, കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയ അനഭിലഷണീയമായ പ്രവണതകളുമുള്ളതായി വിവരം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. അനധികൃത വില്‍പനകള്‍ കണ്ടെത്തിയാല്‍ 18004258474 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ ജനങ്ങള്‍ക്ക് പരാതി അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ലിസിയാമ്മ ജോര്‍ജ്, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍, ജൂനിയര്‍ സൂപ്രണ്ട് സിജു പി.എസ്, സീനിയര്‍ ക്ലര്‍ക്കുമാരായ ഷാന്‍ സോമന്‍, മുഹമ്മദ് സാലി.പി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം കട്ടപ്പന, അടിമാലി മേഖലകളിലും വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!