Kerala

സായാഹ്ന വാർത്തകൾ

2022 | ജൂലൈ 30 | ശനി 1197 | കർക്കടകം 14 | ആയില്യം

◼️നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇ- കോര്‍ട്ട് സംവിധാനമെന്നും മോദി പറഞ്ഞു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ജില്ലാതല നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അഭിപ്രായപ്പെട്ടു.

◼️ഗൂഡാലോചനയ്ക്കും കലാപാഹ്വാനത്തിനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഗൂഡാലോചനയും കലാപാഹ്വാനവും ഉണ്ടെന്നാണ് ആരോപണം. പായ്ച്ചിറ നവാസാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

◼️സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ടു ലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലേത് ചെറിയ പ്രശ്നമാണെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

◼️എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തുമെന്നതിനാല്‍ ആണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിനു പ്രതിയെ അറിയാം. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞു. കലാപാഹ്വാനത്തിന് ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ ഇനിയെങ്കിലും പൊലീസ് തയ്യാറാകണം. സതീശന്‍ ആവശ്യപ്പെട്ടു.

◼️സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് രണ്ടാമത്തെ കേസെടുത്തത്. രണ്ടു വര്‍ഷംമുമ്പും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പുതിയ പരാതി.

◼️ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 65 കോടി രൂപ തരണമെന്ന് കെഎസ്ആര്‍ടിസി. ശമ്പളം അഞ്ചാം തീയതിക്കു മുമ്പു കൊടുക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഉടനേ പണം വേണമെന്നാണ് ആവശ്യം. ജൂണിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി വേണം.

◼️ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്ത തനിക്കെതിരേ കള്ളക്കേസെന്ന് സിവിക് ചന്ദ്രന്‍ കോടതിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വാദം. ചൊവ്വാഴ്ച കേസില്‍ വിധി പറയും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. സിവിക് ചന്ദ്രന്‍ അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി.

◼️മന്ത്രി ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു സിപിഎം നേതാക്കള്‍ കോടികള്‍ തട്ടിയെടുത്ത് നിക്ഷേപകരെ അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.

◼️കോഴിക്കോട് പന്തിരിക്കരയില്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമെന്നു പിതാവ് നാസര്‍. ഗള്‍ഫില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണ്ണം മറ്റു ചിലര്‍ക്ക് കൈ മാറിയതായി ഇര്‍ഷാദ് പറഞ്ഞെന്നും പിതാവ് പറഞ്ഞു. മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞു. താമരശ്ശേരി സ്വദേശി സാലിഹ് എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും നാസര്‍ കുറ്റപ്പെടുത്തി.

◼️ആറു വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവക്ക് 81 വര്‍ഷം തടവു ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വര്‍ഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

◼️ട്രോളിംഗ് നിരോധനം നാളെ അവസാനിക്കും. വറുതിയുടെ നാളുകളില്‍ മത്സ്യതൊഴിലാളികള്‍ക്കു സൗജന്യ റേഷന്‍ നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പല ജില്ലകളിലും ലഭിച്ചില്ലെന്നു പരാതി. സര്‍ക്കാരിന്റെ വകുപ്പുകള്‍ തമ്മിലുള്ള സാങ്കേതിക തര്‍ക്കങ്ങള്‍ കാരണമാണ് വിതരണം മുടങ്ങിയതെന്നാണ് ആരോപണം.

◼️നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ ഗുണ്ടാ ആക്രമണം. ഉദിയന്‍കുളങ്ങര ഫ്ളക്സ് സെന്റര്‍ ഉടമ ശ്യാമിനെ മൂന്നംഗ സംഘം കടയില്‍ കയറി അക്രമിച്ചെന്നാണ് പരാതി. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി റോഡിലിട്ട് വീണ്ടും മര്‍ദ്ദിച്ചെന്നും ശ്യാമിന്റെ പരാതിയിലുണ്ട്.

◼️തിരുവനന്തപുരം കോര്‍പ്പറേഷനിലെ എസ് സി – എസ് ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കോര്‍പ്പറേഷനിലെ എസ് സി പ്രൊമോട്ടര്‍ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്.

◼️ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ലെന്നും മതേതതരത്വമില്ലാതെ ജനാധിപത്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യവും ബഹുസ്വരതയുമാണു നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നു വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു ഇന്റര്‍നാഷണലില്‍ മനോരമ ന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാന്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്ത രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോര്‍ട്ട്. 2021 ജൂലൈ-ഡിസംബര്‍ കാലയളവിലെ ട്വിറ്റര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

◼️ഇരുപത്തിരണ്ടുകാരിയായ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനും വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചതിനും സ്‌കൂള്‍ മേധാവിയെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ ഡയറക്ടറെയാണ് പൊലീസ് പിടികൂടിയത്.

◼️മംഗളൂരുവിലെ സൂറത്കലില്‍ വ്യാപാരി ഫാസിലിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 21 തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മുഖം മൂടി അണിഞ്ഞ് വെളുത്ത ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിക്കൊന്നത്.

◼️ഗോവയിലെ വിവാദ ബാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടേതല്ല, തങ്ങളുടേതാണെന്ന വെളിപെടുത്തലുമായി ഗോവയിലെ സില്ലി സോള്‍സ് ബാറുടമയുടെ ഭാര്യ മെര്‍ളിന്‍ ആന്റണി ഡി ഗാമയും മകന്‍ ഡീന്‍ ഡി ഗാമയും. എക്സൈസിന്റെ രേഖകളിലും തങ്ങളുടെ പേരുതന്നെയാണ് ഇവര്‍ വെളിപെടുത്തി. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ആന്റണി ഡി ഗാമ മരിച്ചു. അതിനുമുമ്പേ, ലൈസന്‍സ് മകന്‍ ഡീന്‍ ഗാമയുടെ പേരിലാണു പുതുക്കിയതെന്നും അവര്‍ പറഞ്ഞു.

◼️ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിനെ 4400 കോടി ഡോളറിന് ഏറ്റെടുക്കുമെന്ന കരാറില്‍നിന്ന് മസ്‌ക് പിന്മാറിയതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു തിരിച്ചടിയായാണ് ട്വിറ്ററിനെതിരേ മസ്‌ക് കേസ് ഫയല്‍ ചെയ്തത്. മസ്‌ക് ഉന്നയിക്കുന്ന വാദങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

◼️ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിലെ ക്രൂഗെര്‍സ്ഡോര്‍പ് എന്ന നഗരത്തില്‍ സംഗീത ആല്‍ബം ചിത്രീകരിക്കുന്നതിനിടെ തോക്കുധാരികളായ ഒരു സംഘം എത്തി എട്ടു യുവതികളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉപയോഗശൂന്യമായ ഖനിയിലായിരുന്നു വീഡിയോ ചിത്രീകരണം. സംഭവത്തില്‍ 65 പേരെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടബലാല്‍സംഗത്തിനുശേഷം ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരുടേയും ഫോണുകളും ആഭരണങ്ങളും പണവും കവര്‍ന്നാണ് സംഘം സ്ഥലംവിട്ടത്.

◼️കയറ്റുമതിയില്‍ വളര്‍ച്ച നേടി സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകള്‍. 2020- 21 സാമ്പത്തിക വര്‍ഷം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് 8501 കോടി, കൊച്ചി ഇന്‍ഫോപാര്‍ക്ക് 6310 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 26.16 കോടി എന്നിങ്ങനെയാണ് കയറ്റുമതി വരുമാനം. ടെക്നോപാര്‍ക്കില്‍ 7.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2019- 20ല്‍ 7890 കോടിയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ വരുമാനം. നിലവില്‍ 460 കമ്പനികളിലായി 63,000 ജീവനക്കാരാണ് ടെക്നോപാര്‍ക്കിലുള്ളത്. ടെക്നോപാര്‍ക്കിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് കമ്പനിയായ ക്രിസില്‍ എ പ്ലസ് സ്റ്റേബിള്‍ റേറ്റിംഗ് അടുത്തിടെ നല്‍കിയിരുന്നു. 2019ല്‍ ഇന്‍ഫോപാര്‍ക്കില്‍ 5200 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. 2020ല്‍ 22 ശതമാനം വര്‍ദ്ധനവോടെ കയറ്റുമതി വരുമാനം 6310 കോടിയായി. നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിനുള്ളിലെ വിവിധ കാമ്പസുകളിലായി 415 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്ക് 2020-21ല്‍ 26.16 കോടിയുടെ വരുമാനമാണ് നേടിയത്. 2021-22ല്‍ ഇതുവരെ 55.70 കോടിയുടെ വരുമാനവും നേടിയിട്ടുണ്ട്.

◼️യൂറോസോണില്‍ ഉള്‍പ്പെട്ട 19 രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍. യുക്രെയ്ന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുതിച്ചുകയറിയതോടെ ജൂലൈയിലെ നാണ്യപ്പെരുപ്പം 8.9 ശതമാനത്തിലെത്തി. ജൂണില്‍ ഇത് 8.6% ആയിരുന്നു. യൂറോ ആധാരമാക്കിയ വിലക്കയറ്റം നിലവില്‍ 1997നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്. ഇന്ധനവില 39.7% വര്‍ധിച്ചു. ഭക്ഷ്യവസ്തുക്കള്‍, മദ്യം, പുകയില എന്നിവയുടെ വിലക്കയറ്റം 9.8% ആണ്. ഉയരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 11 വര്‍ഷത്തിനു ശേഷം കഴിഞ്ഞയാഴ്ച പലിശ നിരക്ക് അര പോയിന്റ് ഉയര്‍ത്തിയിരുന്നു. യുഎസില്‍ ജൂണിലെ നാണ്യപ്പെരുപ്പം നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ നിരക്കായ 9.1% ആണ്.

◼️പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തീര്‍പ്പിന്റെ ടീസര്‍ പുറത്തിറങ്ങി. വിധി തീര്‍പ്പിലും പക തീര്‍പ്പിലും കുടിയേറിയ ഇരട്ടത്തലയുള്ള ഒറ്റവാക്ക് എന്ന പൃഥ്വിയുടെ മാസ് ഡയലോഗാണ് ടീസറിലെ ഹൈലൈറ്റ്. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. മുരളി ഗോപിയാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചനയും അദ്ദേഹം തന്നെ. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം.

◼️നിവിന്‍ പോളിയും ഏബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച മഹാവീര്യര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അവസാന ഭാഗത്ത് പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാനാണ് ക്ലൈമാക്സ് ഭാഗത്ത് മാറ്റം വരുത്തിയതെന്ന് സംവിധായകന്‍ അറിയിച്ചു. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുകയാണ്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.

◼️ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ കെടിഎം ഇന്ത്യ അടുത്തിടെയാണ് പുതിയ ആര്‍സി 390 രാജ്യത്ത് അവതരിപ്പിച്ചത്. 3.14 ലക്ഷം രൂപയായിരുന്നു സൂപ്പര്‍ ബൈക്കിന്റെ വില. പുതിയ തലമുറ ആര്‍സി 390 ന്റെ വില അതിന്റെ മുന്‍ഗാമിയേക്കാള്‍ 36,000 രൂപ കൂടുതലായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി വാഹനം അവതരിപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍, ആര്‍സി 390 ന് വീണ്ടും വില കൂട്ടിയിരിക്കുകയാണ് കമ്പനി. 3.14 ലക്ഷം രൂപയില്‍ നിന്നും പുതിയ വില 3.16 ലക്ഷം രൂപയായി. വില കൂട്ടിയതല്ലാതെ ബൈക്കിന്റെ ഫീച്ചേഴ്സില്‍ മാറ്റമൊന്നുമില്ല.

Related Articles

Back to top button
error: Content is protected !!