![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/2001870-rape.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമളി: വിവാഹിതയായ സ്ത്രീയെ സമൂഹമാധ്യമങ്ങൾ വഴി കെണിയിലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയും പീഡനം നടത്തുകയും ചെയ്ത രണ്ടുപേരെ കുമളി പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ പൂവരണി മോളോപറമ്പിൽ മാത്യു ജോസ് (36), ഇയാളുടെ കടയിലെ ജീവനക്കാരൻ കുമളി ചെങ്കര കുരിശുമല പുതുവലിൽ സക്കീർ മോൻ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾവഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 600 ഗ്രാം സ്വർണം ഉൾപ്പെടെ 35 ലക്ഷം രൂപയോളം മാത്യു ജോസ് തട്ടിയെടുത്തതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുമളി ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ പറഞ്ഞു. പരിചയത്തിലായ ഹരിയാന സ്വദേശിനിയെ കുമളിയിലെ സ്വകാര്യ റിസോർട്ടിൽ താമസിപ്പിച്ച് മാത്യു ജോസും സഹായി സക്കീറും പലതവണ പീഡിപ്പിച്ചു. ഇവരുടെ നഗ്നചിത്രങ്ങൾ കാട്ടിയാണ് പലതവണയായി പണം വാങ്ങിയതെന്നും പൊലീസ് പറയുന്നു. ഇവർ ഒരു മാസം മുമ്പ് കുമളി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ ഇരുവരും പല സ്ഥലങ്ങളിൽ മാറി താമസിച്ചു. പിന്തുടർന്നെത്തിയ പൊലീസ് പ്രതികളെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി എസ്.പി കുര്യാക്കോസ്, പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സാമൂഹമാധ്യമങ്ങൾവഴി വിവാഹിതരായ സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു മാത്യു ജോസിന്‍റെ നീക്കങ്ങൾ. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)