Idukki

ആ മദ്യകുപ്പി വഴിയില്‍ കിടന്നു കിട്ടിയതല്ല; സിറിഞ്ച് ഉപയോഗിച്ച്‌ വിഷം ചേര്‍ത്ത ബന്ധു അറസ്റ്റില്‍

ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ല, ബന്ധു വാങ്ങി വിഷം ചേര്‍ത്തു നല്‍കിയതാണെന്ന് പൊലീസ് കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

മദ്യം കഴിച്ച്‌ അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. മരിച്ച കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്.

മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് കുപ്പി വാങ്ങി അടപ്പില്‍ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച്‌ കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ സുഷിരം മെഴുക് വച്ച്‌ അടച്ചു. വഴിയില്‍ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി കുടിപ്പിക്കുകയായിരുന്നു.

എന്നാല്‍ കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പ്ലാന്‍ പാളിയത്. ഛര്‍ദ്ദിയും ക്ഷീണവും വന്നതോടെ മൂവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Related Articles

Back to top button
error: Content is protected !!