Kerala

സംസ്ഥാനത്ത് മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നയാള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: മങ്കിപോക്‌സ് (കുരങ്ങ് വസൂരി) സംശയിച്ച് സംസ്ഥാനത്ത് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് ദിവസം മുന്‍പ് യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ ആളാണ് നിരീക്ഷണത്തിലുള്ളത്. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. യുഎിഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷം മാത്രമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി പറഞ്ഞു.

കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്‌സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വര്‍ധന. ഈ മാസം എട്ടാം തിയതി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന. കോവിഡിനു സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യമാകും യോഗം ചര്‍ച്ച ചെയ്യുക.

Related Articles

Back to top button
error: Content is protected !!