Thodupuzha

ഉടുമ്പന്നൂരിലെ നവജാത ശിശുവിന്റെ കൊലപാതകം; മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

തൊടുപുഴ: നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിൽ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഉടുമ്പന്നൂര്‍ മങ്കുഴി ചരളയില്‍ സുജിത (26) യെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിലായിരുന്ന പ്രതിയെ ഇന്ന് രാവിലെ കരിമണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സുജിതയെ    ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം 10 ന് രാത്രിയിലാണ് ഉടുമ്പന്നൂരിൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ ശുചി മുറിയിൽ സുജിത പ്രസവിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് അർദ്ധ രാത്രിയോടെ സുജിത ഭർത്താവിനെയുും കൂടെ  തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സുജിത ഏതാനും മാസങ്ങൾക്ക് മുൻപ് ഭർത്താവിനെയും ഏഴും എട്ടും വയസുള്ള രണ്ട് മക്കളേയും ഉപേക്ഷിച്ച്  മറ്റൊരു യുവാവിനൊപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭർത്താവുമായി മാനസിക ഐക്യത്തിൽ എത്തിയിരുന്നില്ല. സുജിത ഗർഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭർത്താവ് ആശുപത്രിയിൽ എത്തിയ ശേഷമാണ് അറിഞ്ഞത്.

Related Articles

Back to top button
error: Content is protected !!