അറക്കുളത്ത് പമ്പിംഗ് നിലച്ചു;കുടിവെള്ള ക്ഷാമം രൂക്ഷം
മൂലമറ്റം: അറക്കുളത്ത് പമ്പിംഗ് നിലച്ചതോടെ കുടിവെള്ള ക്ഷാമം രൂക്ഷം. 40 വര്‍ഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അറക്കുളം പമ്പ് ഹൗസിന്റെ കിണര്‍ അറക്കുളം വലിയ പുഴയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാല്‍ കലങ്ങിയ വെള്ളമാണ് പമ്പ് ചെയ്യുന്നത് വേനല്‍ക്കാലമായാല്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും കിണറിൽ നിന്നും വെള്ളം ലഭിക്കാതെ വരികയും ചെയ്യും. ആ സമയങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് വെള്ളം തിരിച്ച് വിട്ടാണ് കിണറിലേയ്ക്ക് വെള്ളം എത്തിക്കുന്നത്. തുടർച്ചയായി എല്ലാ വർഷങ്ങളിലും ഇത് ചെയ്യണം. ഇതിന് ശാശ്വത പരിഹാരമായി ജലവിഭവ വകുപ്പിന്റെ ജലജീവന്‍ മിഷ്യന്‍ പദ്ധതിയുടെ ഭാഗമായി വലിയാറിന്റെ മധ്യഭാഗത്തായി കിണര്‍ സ്ഥാപിക്കാനുള്ള പണികള്‍ നടക്കുന്നു. ഇതിനോടനുബന്ധിച്ച് വെള്ളം തിരച്ച് വിടാനായി ചാക്കിൽ മണൽ നിറച്ച്സൂക്ഷിച്ചിട്ടുണ്ട്.
നിർമ്മാണപ്രവർത്തനങ്ങൾ പുരോഗിക്കുകയണ് കൂടാതെ മഴയും മാറിയതോടെ പുഴയിൽ വെള്ളവും കുറയുകയും ചെയതതു. ഇതേ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞതോടെ പവ്വർ ഹൗസിന്റെ പ്രവർത്തനവും കുറച്ചു. ഇത് മൂലം അറക്കുളം പുഴയിലെ വെള്ളവും കുറഞ്ഞു. പഞ്ചായത്ത് അംഗം വേലുക്കുട്ടന്റെയും ജനങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ പണമുടക്കിലൂടെയാണ് ഇപ്പോൾ ജലം തിരിച്ചുവിടുന്നത്. ഈ നില തുടര്‍ന്നാല്‍ അറക്കുളത്ത് കുടിവെള്ളം കിട്ടാക്കനിയാവും. ആരാധനാലയങ്ങളും വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടച്ചിടേണ്ടി വരും. ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് അറക്കുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.