റണ്ണിങ് കോൺട്രാക്ട്; ആദ്യ പരിശോധന തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/n4241558901663591866383cb13579eb3ff07be1dc0db033382181bde0860cf3a43b37384c295b139728e01.jpg?resize=720%2C432&ssl=1?v=1663592260)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുക. പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയത്രണത്തിൽ നാല് ഐ എ എസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുക. ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരം ജില്ലയിൽ 1525, കിലോമീറ്റർ റോഡ് ആണ് റണ്ണിങ് കോൺട്രാക്ട് പ്രകാരം പ്രവൃത്തി നടക്കുന്നത്. 4420 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ജില്ലയിൽ നടക്കുന്നത്. ഇടുക്കിയിൽ 2330 കിലോമീറ്ററിൽ 7357.72 ലക്ഷം രൂപയുടെയും, എറണാകുളം ജില്ലയിൽ 2649 കിലോമീറ്ററിൽ 6824 .65 ലക്ഷം രൂപയുടെ പ്രവൃത്തിയും ആണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ജില്ലകളിലും പരിശോധന നടക്കും.
നാളെ മുതൽ തൊടുപുഴ നിയോജക മണ്ഡലത്തിലാണ് പരിശോധന ആരംഭിക്കുക.സജീവ് എസ്, സൂപ്രണ്ടിങ് എഞ്ചിനീയർ നാഷണൽ ഹൈവേ സെന്‍ട്രല്‍ സർക്കിൾ, അനിത എക്സിക്യൂട്ടീവ് എഞ്ചിനീയർ മെയിൻറനൻസ് വിഭാഗം, പ്രസാദ് സി.കെ, എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ്സ് വിഭാഗം, മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിനു എന്നിവരാണ് ഇൻസ്‌പെക്ഷൻ അംഗങ്ങൾ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)