‘ശ്വാസം മുട്ടി’ രാജ്യ തലസ്ഥാനം!, വായു മലിനീകരണം രൂക്ഷമായി തുടരുന്നു
ന്യൂഡൽഹി: ന്യൂഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ. ശൈത്യകാലം തുടങ്ങുമ്പോൾ തന്നെ ശ്വാസം മുട്ടിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ദില്ലിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു, ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്. ഡൽഹി സർവകലാശാല മേഖലയിൽ 330 ഉം, ഡൽഹി വിമാനത്താവള മേഖലയിൽ 325 ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്. അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാൻ കാരണം.
വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസും കൂട്ടി. ഇലക്ട്രിക് – സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മെട്രോ സർവീസുകളെ ആശ്രിയിക്കാനും നിർദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും.