പൈപ്പ് സ്ഥാപിക്കുന്നത് വനംവകുപ്പ് തടഞ്ഞു; പ്രതിഷേധവുമായി ജനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/n5630174701701919395762dfe0abff8e8b180b94d9195c7ae82ef22fd136e7d92df735c0cf2367cd12366e.jpg?resize=650%2C345&ssl=1?v=1701919468)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: കുടയത്തൂര്‍, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കെതിരേ വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത്.
വനംവകുപ്പിന്‍റെ സെറ്റില്‍മെന്‍റ് ഓഫീസര്‍കൂടിയായ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്.നായര്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ സ്ഥാപിക്കുന്നതിനു അനുമതി നല്‍കിയിരുന്നു. ഈ അനുമതിയും പരിഗണിക്കാതെയാണ് വനംവകുപ്പ് അധികൃതര്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയുമായി രംഗത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശങ്കരപ്പള്ളിയിലുള്ള വനം വകുപ്പ് ഓഫീസിലേക്ക് ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്നു 11നു പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മൂന്നുപഞ്ചായത്തുകളിലെയും ആക‌്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് സമരം.
കുടിവെള്ള പദ്ധതിക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ദിവസം ജല അഥോറിട്ടി അധികൃതര്‍ മുട്ടം വില്ലേജ് ഓഫീസിനു മുന്നില്‍ ജോലികള്‍ ആരംഭിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസവാദവുമായി രംഗത്തെത്തുകയായിരുന്നു.ഇതേ തുടര്‍ന്ന്പൈപ്പ് ലൈൻ സഥാപിക്കുന്ന ജോലികള്‍ നിര്‍ത്തിവച്ചു.
ഇതോടെ മൂന്നു പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുന്നത്. ശങ്കരപ്പള്ളി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപത്തുനിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)