IdukkiThodupuzha

തോട്ടം മേഖലയില്‍ കര്‍ശന പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്

തൊടുപുഴ : ചുട്ടുപഴുത്ത വേനലിലും വരാനിരിക്കുന്ന ദുരിതപ്പെയ്ത്തിന്റെ നാളുകളിലും തോട്ടം തൊഴിലാളികളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി തൊഴില്‍ വകുപ്പ്.തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഊര്‍ജിതമായ പരിശോധനക്കാണ് തൊഴില്‍ വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഇതിനായി വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍, കളിസ്ഥലം, കമ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ലേബര്‍ കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കുമെന്നും കമീഷണര്‍ അറിയിച്ചു. തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കൂടുതല്‍ തൊഴിലാളികളെ നേരില്‍ക്കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്‍ഹമായ അവധികള്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

നടപടികള്‍

തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തര പരിഹാരം ഉറപ്പാക്കണം. വീഴ്ച ഉണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് ലേബര്‍ കമീഷണര്‍ക്ക് നല്‍കണം.

പരിശോധന പൂര്‍ത്തിയായി 72 മണിക്കൂറിനുള്ളില്‍ ലേബര്‍ കമീഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ പരിശോധന റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യണം.

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങള്‍ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ മാനേജ്‌മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.

– പരിശോധനയില്‍ കണ്ടെത്തുന്ന തൊഴില്‍ നിയമലംഘനങ്ങള്‍ പരിഹരിക്കാനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, തുടര്‍ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകള്‍ ഹാജരാക്കാനുള്ള തീയതി തുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കണം. തീയതി മുന്‍കൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ പരമാവധി അവസരവും സഹായവും തൊഴിലുടമക്ക് നല്‍കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിരക്ഷ ഉറപ്പുവരുത്തുകയും വ്യാവസായിക വളര്‍ച്ചയെന്ന സംസ്ഥാന താല്‍പര്യം സംരക്ഷിക്കുകയും വേണം.

റോഡ്, ചികിത്സാസൗകര്യ സംവിധാനങ്ങള്‍, അംഗന്‍വാടി, കമ്യൂണിറ്റി സെന്റര്‍, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ മാനേജ്മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എസ്റ്റേറ്റ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഉറപ്പാക്കണം.

 

 

 

Related Articles

Back to top button
error: Content is protected !!