Idukki

വാഹനം നന്നാക്കി നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കം: സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു 

ഇടുക്കി: വാഴവര നിര്‍മലാസിറ്റിയില്‍ സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു.വാഴവര നിര്‍മലാസിറ്റി പാറയ്ക്കല്‍ രാജു ജോര്‍ഡാണ് (47) മരിച്ചത്. സംഭവത്തില്‍ വാഴവര വാരിക്കുഴിയില്‍ ജോബിന്‍ അഗസ്റ്റിനെ (25) കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ വാഴവര കുഴിയാത്ത് ഹരികുമാര്‍ (28) സംഘര്‍ഷത്തില്‍ പരുക്കേറ്റ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ തകരാറിലായ ബൈക്ക് നന്നാക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. മരിച്ച രാജുവിന് ശരീരത്തില്‍ വലിയ പരുക്കുകള്‍ ഉണ്ടായിരുന്നില്ല. രാജു ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായും സംഘര്‍ഷത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് രാജുവിന്റെ മകന്‍ രാഹുല്‍ ഹരികുമാറിന്റെ ബൈക്ക് യാത്രയ്ക്കായി വാങ്ങിയിരുന്നു. യാത്രക്കിടെ അപകടത്തില്‍പെട്ട ബൈക്കിന്റെ തകരാര്‍ പരിഹരിച്ച പണം നല്‍കാമെന്ന് രാജുവും മകന്‍ രാഹുലും സമ്മതിച്ചിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച രാത്രി 10 ന് ശേഷം രാജുവിന്റെ വീട്ടിലെത്തിയ ജോബിനും ഹരികുമാറും രാഹുലുമായി തര്‍ക്കമുണ്ടായി. തര്‍ക്കം കേട്ടെത്തിയ രാജുവുമായി പ്രതികള്‍ തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തിനിടെ ഹരികുമാറിനും രാജുവിനും പരുക്കേല്‍ക്കുകയും രാജു കുഴഞ്ഞ് വീഴുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പ്രതികളെ ഇരുവരെയും അറസ്റ്റ് ചെയ്‌തെങ്കിലും പരുക്കേറ്റതിനാല്‍ ഹരികുമാറിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് നന്നാക്കിയ പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ രാജുവും മകനമായി നിരന്തരം തര്‍ക്കം ഉണ്ടായിരുന്നു. പലതവണ ഫോണിലൂടെ പരസ്പരം അസഭ്യം പറയുകയും തുടര്‍ന്നുണ്ടായ പ്രകോപനവുമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!