Kerala

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്; സ്‌കൂള്‍ സമയമാറ്റം പരിഗണനയില്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. സ്‌കൂള്‍ സമയമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ താത്കാലം പിന്‍വലിയുന്നത്. മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളില്‍ വിമര്‍ശനവും ആശങ്കയും ഉയര്‍ന്നതോടെയാണ് പരിഷ്‌കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്.

ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും. ഖാദര്‍ കമ്മിറ്റി സ്‌കൂള്‍ സമയമാറ്റത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മത നിഷേധം സര്‍ക്കാര്‍ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവന്‍കുട്ടി യൂണിഫോം എന്ത് വേണം എന്നതില്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മിക്‌സ്ഡ് സ്‌കൂള്‍ ആക്കുന്നതിലും സ്‌കൂള്‍ തലത്തില്‍ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്‌സ്ഡ് ബെഞ്ച് സര്‍ക്കാരിന്റെ ആലോചനയില്‍ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകള്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്‌കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സര്‍ക്കാര്‍ ചിലവില്‍ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!