Idukki

കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി

ഇടുക്കി: തമിഴ് നാട് അതിര്‍ത്തിയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. എക്‌സൈസ്, ലൈവ്‌സ്റ്റോക്ക്, മോട്ടോര്‍ വാഹന വകുപ്പ്, ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫീസ് സമുച്ചയത്തിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. തമിഴ് നാട്ടില്‍ നിന്നുള്ള ഒരു വാഹനത്തില്‍ അയ്യപ്പ ഭക്തരുടെ വേഷത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ 1000 രൂപ കൈക്കൂലിയായി വാങ്ങി.
തുടര്‍ന്ന് കൂടുതല്‍ വിജിലന്‍സ് സംഘമെത്തി ഓഫീസ് സമുച്ചയം അരിച്ചു പെറുക്കി പരിശോധന നടത്തുകയായിരുന്നു. ഓഫിസിന്റെ മൂലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന പ്രിന്ററിന്റെ ഉള്ളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000 ലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.

ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ലോഡ്ജിലും പരിശോധന നടത്തി.
പിടിച്ചെടുത്ത പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.
ഓണ്‍ലൈന്‍ പെര്‍മിറ്റ് എടുത്തു വരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് സംഘം പിടികൂടിയിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി ഡിവൈ.എസ്.പി ഷാജു ജോസ് , ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് സാം, എസ് .ഐ മാരായ പ്രമോദ് റ്റി. ആര്‍, സി.ജി. ഡാനിയേല്‍ , സ്‌ക്വാഡ് അംഗങ്ങളായ ബേസില്‍ പി.ഐസക്ക്, കെ. ആര്‍. അഭിലാഷ്, ,അരുണ്‍ രാമകൃഷ്ണന്‍ ,അജയ്‌ഘോഷ്, എം.എസ് രാജീവ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!