Thodupuzha

സംസ്ഥാനത്തേക്ക് അതിര്‍ത്തി കടന്നുള്ള മീന്‍ വരവ് കുറഞ്ഞു.

തൊടുപുഴ: ഓപ്പറേഷന്‍ മത്സ്യ ഊർജിതമായി മുന്നോട്ടു പോവുന്നതിനിടെ സംസ്ഥാനത്തേക്ക് അതിര്‍ത്തി കടന്നുള്ള മീന്‍ വരവ് കുറഞ്ഞു. റംസാന്‍ കാലം മുന്നില്‍ കണ്ടു വ്യാപകമായി രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം കേരളത്തില്‍ എത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.

 

പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു. ഇതുകൂടാതെ മത്സ്യത്തിന്‍റെ ഒരു സ്റ്റാറ്റ്യൂട്ടറി സാമ്പിൾ എറണാകുളം ജില്ലയില്‍നിന്നു ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയച്ചു.

 

കൊല്ലം, കോഴിക്കോട് ജില്ലകളില്‍നിന്നു ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യ ശക്തി പ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്‍റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

 

അതേസമയം, തുടര്‍ച്ചയായ പരിശോധന നടന്നില്ലെങ്കില്‍ സ്ഥിതി വീണ്ടും പഴയ രീതിയില്‍ തന്നെയാകും. ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടക്കുന്നത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3,645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

 

പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1,842 പരിശോധനയില്‍ 1,029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.

 

റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ചു പരിശോധന നടത്തിയ 590 പരിശോധനയില്‍ ഒമ്പത് സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!