Thodupuzha

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്കായി 35 കോടി രൂപ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 25.7 കിലോ മീറ്റര്‍ നീളം വരുന്ന രണ്ട് റോഡുകള്‍ക്കായി സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി 35 കോടി രൂപ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു.നെടുങ്കണ്ടം- പച്ചടി- മഞ്ഞപ്പാറ- മേലെചിന്നാര്‍ 13.7 കിലോമീറ്റര്‍ വരുന്ന മേജര്‍ ഡിസ്ട്രിക്‌ട് റോഡിനെ, ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് 19 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയിരിക്കുന്നത്. 17-ാം ലോക്സഭാ കാലയളവില്‍ ആദ്യമായാണ് സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ കേരളത്തിലേക്ക് റോഡ് അനുവദിക്കുന്നതെന്ന് എം.പി പറഞ്ഞു. 2020ല്‍ റോഡുകളുടെ പട്ടിക സംസ്ഥാന ദേശീയപാതാ വിഭാഗത്തിന് എം.പി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിന്ന് തയ്യാറാക്കിയിരുന്ന പട്ടികയില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെയും റോഡ് വിഭാഗം ഡയറക്ടര്‍ ജനറലിന്റെയും ശ്രദ്ധയില്‍കൊണ്ടുവരികയും തുടര്‍ന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍, വകുപ്പ് സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട് റോഡുകളുടെ പട്ടിക വീണ്ടും കേന്ദ്രത്തിന് അയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് റോഡുകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. തങ്കളം- തൃക്കാരിയൂര്‍- ആയക്കാട്- മുത്തംകുഴി- വേട്ടാംപാറ (12 കി.മി) റോഡിന് 16 കോടിയുമാണ് ഇതോടൊപ്പം അനുവദിച്ചിരിക്കുന്നത്. റോഡുകള്‍ ആധുനിക നിലവാരത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ ദേശിയപാതാ വിഭാഗം മേല്‍നോട്ടം വഹിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടുതല്‍ റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിച്ചുവരുന്നതായി എം.പി. അറിയിച്ചു. നെടുങ്കണ്ടം പട്ടണവും സമീപ പ്രദേശങ്ങളും സംസ്ഥാന പാതയും നിര്‍ദ്ദിഷ്ട കൊച്ചി- തേനി ഗ്രീന്‍ഫീല്‍ഡ് പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതനിലവാരമുള്ള റോഡായി സി.ഐ.ആര്‍.എഫ് റോഡ് മാറുമെന്നും എം.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!