ലോട്ടറി ടിക്കറ്റുകളുടെ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേരീതിയിൽ വരുന്നവിധം സെറ്റാക്കി ക്രമക്കേട്
തൊടുപുഴ: ലോട്ടറി ടിക്കറ്റുകളുടെ നന്പറിന്റെ അവസാനത്തെ നാലക്കം ഒരേരീതിയിൽ വരുന്നവിധം സെറ്റാക്കി അനധികൃത വിൽപന നടത്തുന്നത് തടയാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിൽ നടത്തിയ റെയ്ഡിൽ ഒരു ലോട്ടറി വിൽപന കേന്ദ്രത്തിൽ ക്രമക്കേട് കണ്ടെത്തി.
ഇന്നലെ രാവിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയാമ്മ ജോർജിന്റെ നേതൃത്വത്തിൽ കരിങ്കുന്നം മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനധികൃത സെറ്റ് വിൽപന പിടികൂടിയത്. കരിങ്കുന്നം മേഖലയിലെ ലോട്ടറി വിൽപന സ്ഥാപനങ്ങളെകുറിച്ച് പരാതി ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന. ആദ്യപടിയെന്ന നിലയിൽ ലോട്ടറി വിൽപനക്കാരന് കാരണംകാണിക്കൽ നോട്ടീസ് നൽകും.
ഇത്തരത്തിൽ വിൽപന നടത്തുന്നവരുടെ എജൻസി റദ്ദാക്കുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോട് ശിപാർശ ചെയ്യുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. പോലീസിന്റെയും ജിഎസ്ടി വകുപ്പിന്റെയും സഹായത്തോടെ പരിശോധനകൾ കൂടുതൽ നടത്താനും കുറ്റക്കാർക്കെതിരെ ലോട്ടറി റെഗുലേഷൻ റൂൾസ് പ്രകാരം നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കരിങ്കുന്നം എസ്എച്ച്ഒ പ്രിൻസ് ജോസഫിന്റെ സഹായത്തോടെ അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, സീനിയർ ക്ലർക്കുമാരായ ഷാൻ സോമൻ, ഡിസൂസ് ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.