ജില്ലയിൽ തെരുവുനായ്ക്കളുടെ വംശവർധന തടയാനുള്ള പദ്ധതി നടപ്പാക്കണമെങ്കിൽ കടമ്പകളേറെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-13-at-12.09.50-PM.jpeg?resize=780%2C470&ssl=1?v=1663067579)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തെരുവുനായ്ക്കളുടെ വംശവർധന തടയാനുള്ള എബിസി പദ്ധതി ജില്ലയിൽ നടപ്പാക്കണമെങ്കിൽ കടമ്പകളേറെ. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ജില്ലയിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള സൗകര്യം ഒരുക്കാൻ മാസങ്ങളെടുക്കുമെന്നാണ് സൂചന. വന്ധ്യംകരണം നടത്തിയ ശേഷം സംരക്ഷിക്കാനുള്ള ഷെൽട്ടറുകൾ ജില്ലയിൽ ഇല്ലാത്തതാണ് ഇതിനു കാരണം. നിലവിൽ മൃഗസംരക്ഷണ വകുപ്പിനോ തദ്ദേശ സ്ഥാപനങ്ങൾ ക്കോ ഇത്തരം സ്ഥാപനങ്ങളില്ല.
വാക്സിൻ നൽകിത്തുടങ്ങി
തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ് എന്നിവ വേഗത്തിൽ നടപ്പാക്കണമെന്നാണ് സർക്കാർ നിർദേശം. വളർത്തു മൃഗങ്ങൾക്കു പ്രതിരോധ വാക്സിൻ നൽകുന്നത് ആരംഭിച്ചുകഴിഞ്ഞു. തെരുവുനായ്ക്കൾക്കു പ്രതിരോധ വാക്സിൻ നൽകുന്നതും ഉടൻ തുടങ്ങും. നായ്ക്കളെ പിടികൂടുന്നവർക്കു പരിശീലനം നൽകിയാൽ മാത്രമേ ഇത് ആരംഭിക്കാൻ കഴിയൂ. നിലവിൽ പത്തിൽ താഴെ പേർ മാത്രമാണ് കുടുംബശ്രീയുടെ കീഴിൽ നായ് പിടിത്തത്തിൽ പരിശീലനം നേടിയത്. ഇവരുടെ സേവനം തേടുന്നതിനു ഹൈക്കോടതി ഉത്തരവ് തടസവുമാണ്.
എബിസി വൈകും
തെരുവുനായ നിയന്ത്രണത്തിനുള്ള പ്രധാന പദ്ധതിയായ എബിസി പ്രോഗ്രാം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. നേരത്തെ എബിസി പദ്ധതി നടപ്പിലാക്കിയപ്പോൾ പിടികൂടുന്ന നായ്ക്കളെ പാർപ്പിക്കാൻ മണക്കാടും നാരകക്കാനത്തുമുള്ള ഷെൽട്ടറുകളാണ് ഉപയോഗിച്ചത്. മണക്കാട് സ്വകാര്യ മേഖലയിലും നാരകക്കാനത്തു കുടുംബശ്രീ നിയന്ത്രണത്തിലുമാണ് ഷെൽട്ടറുകൾ ഉണ്ടായിരുന്നത്. ഇതിൽ മണക്കാടുള്ള കേന്ദ്രത്തിൽ അത്യാവശ്യ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും നാരകക്കാനത്തു മതിയായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.
ഈ രണ്ടു കേന്ദ്രങ്ങളും ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്.
സെന്റർ ഒന്നിന് 60 ലക്ഷം
എബിസി പദ്ധതിക്കായി ജില്ലയിൽ നാലു കേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തണമെങ്കിൽ കുറഞ്ഞത് 30 സെന്റ് സ്ഥലമെങ്കിലും വേണം. തൊടുപുഴ കോലാനിയിൽ സർക്കാർ കോഴി വളർത്തൽ കേന്ദ്രം, കുമളിയിലെയോ ചക്കുപള്ളത്തെയോ വെറ്ററിനറി ആശുപത്രി, രാജാക്കാട് വെറ്ററിനറി ആശുപത്രി, കട്ടപ്പന, പൈനാവ് എന്നിവിടങ്ങളിൽ ഒരിടത്ത് എന്നിങ്ങനെ നാലു കേന്ദ്രങ്ങളിലാണ് സജ്ജമാക്കുന്നത്. ഒരു കേന്ദ്രത്തിന് 60 ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്. എന്നാൽ, ഇവിടെ പുതിയ കെട്ടിടം നിർമിച്ച് ആനിമൽ കണ്ട്രോൾ ബോർഡിന്റെ നിർദേശമനുസരിച്ചുള്ള കൂടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണമെങ്കിൽ അടുത്ത വർഷം മാർച്ചെങ്കിലും ആകുമെന്നാണ് വിലയിരുത്തൽ. എബിസി വൈകുമെന്നതിനാൽ പ്രതിരോധ വാക്സിനേഷൻ നടപ്പാക്കാനാണ് ഇപ്പോൾ മുൻഗണനയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയ് സി. മാത്യു പറഞ്ഞു. നായപിടിത്തത്തിനായി കൂടുതൽ യുവാക്കൾക്കു പരിശീലനം നൽകും. ഷെൽട്ടർ ഒരുക്കാൻ പഞ്ചായത്തുകൾ അഞ്ചു ലക്ഷം വീതം അടിയന്തരമായി നീക്കി വയ്ക്കണമെന്നു നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)