സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കിയില്ല: യാത്ര ക്ലേശം രൂക്ഷം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/n4754771241677473702817fe526d463836a4df56f63382748f217fece573adb7f691335b9bfc29c5c36266.jpg?resize=640%2C360&ssl=1?v=1677473788)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ദീർഘദൂര സ്വകാര്യബസുകളുടെ പെർമിറ്റുകളുടെ കാലാവധി അവസാനിച്ചു. ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഇതോടെ ദുരിതത്തിലായി. ദീർഘദൂര സർവീസുകൾ മുടങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. യാത്രാക്ലേശവും രൂക്ഷമായി.
സംസ്ഥാനത്ത് 140 കിലോമീറ്ററിലധികം ദൂരമുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ജില്ലയിലെ 85-ഓളം സ്വകാര്യബസുകൾ നിരത്തൊഴിഞ്ഞു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കുകയും പകരം കെഎസ്ആർടിസി സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ സ്വകാര്യബസ് ഉടമകൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന് നാലു മാസത്തേക്ക് താത്കാലിക പെർമിറ്റ് നല്കാൻ സർക്കാർ തീരുമാനിച്ചു. ഈ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ദീർഘദൂര സ്വകാര്യബസുകൾ ഷെഡിലായത്.
കട്ടപ്പനയിൽ മാത്രം 12ഓളം ബസുകളുടെ പെർമിറ്റ് റദ്ദായി. കുമളി-കട്ടപ്പന-എറണാകുളം റൂട്ടിലെ ബസുകളും മറയൂർ-കാന്തല്ലൂർ-എറണാകുളം റൂട്ടിലെ സ്വകാര്യ സർവീസുകളുമാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രധാനമായും രാത്രി യാത്രക്കാർ പ്രതിസന്ധിയിലായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)