തൊടുപുഴ-പുളിയന്മലസംസ്ഥാന പാതയിൽ അപകട ഭീഷണിയുയർത്തി വൻമരങ്ങൾ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/Untitled-1-5.jpg?resize=780%2C470&ssl=1?v=1686709760)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ വീണ്ടും അപകട ഭീഷണിയുയർത്തി വൻമരങ്ങളുടെ ശിഖരങ്ങൾ. കഴിഞ്ഞ ദിവസം മുട്ടം എൻജിനിയറിംഗ് കോളജിനു സമീപം റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരം വീണു. ഈ മരത്തിൽ തന്നെയാണ് ഇപ്പോൾ റോഡിലേക്ക് ചാഞ്ഞ് വൻശിഖരങ്ങൾ അപകട ഭീഷണിയുയർത്തി നിൽക്കുന്നത്.
അനേകം വാഹനങ്ങൾ കടന്നു പോകുന്ന പാതയിലാണ് കഴിഞ്ഞദിവസം മരം വീണത്. ഈ സമയം വാഹനങ്ങൾ റോഡിലൂടെ കടന്നു വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും മുട്ടം പോലീസും മണിക്കൂറോളം ശ്രമിച്ചാണ് മരം പൂർണമായും മുറിച്ചു മാറ്റിയത്.
കാറ്റും മഴയും ജില്ലയിൽ ശക്തിപ്പെട്ടതോടെയാണ് തൊടുപുഴ-മൂലമറ്റം റൂട്ടിൽ അപകടഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടി മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്. ഏതു നിമിഷവും റോഡിലേക്കു പതിക്കാവുന്ന നിലയിലാണ് പല ശിഖരങ്ങളും ചാഞ്ഞു നിൽക്കുന്നത്. മരങ്ങളുടെ അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനകൾ പഞ്ചായത്ത്, പൊതുമരാമത്ത്, കളക്ടർ, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉൾപ്പെടെ അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മലങ്കര പെരുമറ്റം മുതൽ മുട്ടം കോടതി ജംഗ്ഷൻവരെയുള്ള പ്രദേശത്ത് ഇത്തരത്തിൽ ഒട്ടേറെ മരങ്ങളാണ് വലിയ അപകട ഭീഷണി ഉയർത്തുന്നത്. ഏതു നിമിഷവും ഇവിടെ അപകടം സംഭവിക്കാമെന്ന് അഗ്നിരക്ഷാസേനയും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്.
മഴക്കാല പൂർവ മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലും മറ്റും അപകട ഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടർ എല്ലാ വർഷവും നിർദ്ദേശിക്കാറുണ്ട്. എന്നാൽ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടി നീക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)