ഉടുമ്പന്നൂർ- ഇടുക്കി റോഡ് ടെണ്ടർ നടപടി പൂർത്തിയായി; വനംവകുപ്പിന്റെ പച്ചക്കൊടിയ്ക്കായി കാത്തിരിപ്പ്
തൊടുപുഴ: കുടിയേറ്റ ജനതയുടെ സ്വപ്നമായ ഉടുമ്പന്നൂർ-കൈതപ്പാറ-ഇടുക്കി റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും യാഥാർത്ഥ്യമാകണമെങ്കിൽ വനംവകുപ്പിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കണം. പതിറ്റാണ്ടുകൾക്കു ശേഷമാണ് റോഡ് നിർമാണത്തിനുള്ള
ടെൻഡർ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കാനായത്. ഉടുമ്പന്നൂർ മുതൽ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്റർ റോഡിന് 7.80 കോടിയും കൈതപ്പാറ മുതൽ മണിയാറൻകുടി വരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരിക്കുന്നതെന്നു ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പിഎംജിഎസ്വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ കരാറുകാരനാണ് ടെണ്ടർ എടുത്തിരിക്കുന്നത്.
പിഎംജിഎസ്വൈ സ്കീമിൽ ഉൾപ്പെടുത്തി റോഡ് പൂർത്തീകരിക്കാൻ ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. എന്നാൽ, റോഡിനു സ്ഥലം വിട്ടുനൽകുന്നതിൽ വനംവകുപ്പിന്റെ എതിർപ്പുമൂലം ശ്രമം വിജയിച്ചിരുന്നില്ല. പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തി റോഡ് നിർമിക്കുന്നതിനു ആറു മീറ്റർ മുതൽ എട്ടു മീറ്റർ വരെ വീതി അനിവാര്യമാണ്. നിലവിലുള്ള റോഡിനു പലഭാഗത്തും ഈ വീതി ലഭ്യമല്ല. ഏറെ പടികൾ കടന്നാണ് നിലവിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്. റോഡിനായി വിട്ടുനൽകേണ്ട സ്ഥലത്തിനു പകരമായി കാന്തല്ലൂരിൽ റവന്യുവകുപ്പിന്റെ 30 ഏക്കർ ഭൂമി വനംവകുപ്പിന് വിട്ടുനൽകാനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലി നടന്നുവരികയാണ്. അടുത്ത ആഴ്ചയോടെ ഇതു പൂർത്തിയാകുമെന്നാണ് ലഭിച്ച വിവരം. സ്ഥലം കൈമാറുന്ന മുറയ്ക്ക് റോഡിന്റെ നിർമാണ ജോലികൾ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന്റെ പ്രത്യേകത. ഉടുമ്പന്നൂർ കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങൾ യാത്രാസൗകര്യങ്ങളുടെ സൗകര്യക്കുറവ് മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ച് വന്നിരുന്നത്.യാത്രാസൗകര്യം ഇല്ലാത്തതിനാൽ നിരവധികുടുംബങ്ങൾ ഇവിടെനിന്നു സ്ഥലം വിറ്റു മറ്റിടങ്ങളിലേക്ക് പോകാനും നിർബന്ധിതരായി.
വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിൽനിന്നു 25-ഓളം കുടുംബങ്ങളാണ് സമീപനാളിൽ ഭൂമി വനംവകുപ്പിനു വിട്ടുനൽകി കുടിയൊഴിഞ്ഞത്. ഉടുന്ന്നൂർ-ഇടുക്കി റോഡ് വികസനത്തിന്റെ ഭാഗമായി വേളൂരിൽ പുതിയ പാലവും നിർമിക്കും. നിലവിൽ ഇവിടെയുള്ള ചപ്പാത്ത് മഴക്കാലത്ത് വെള്ളംകയറി മുങ്ങുന്ന സ്ഥിതിഗതിയായിരുന്നു. ഇതു കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവർക്ക് കടുത്ത യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. മറുകരയിലെത്താൻ ചപ്പാത്തിലെ വെള്ളം ഇറങ്ങുന്നതും കാത്ത് ദിവസങ്ങളോളം കഴിയേണ്ട അവസ്ഥയുമായിരുന്നു. റോഡ് പൂർത്തിയാകുന്നതോടെ തൊടുപുഴയിൽനിന്നു കുറഞ്ഞ ദൂരത്തിൽ ഇടുക്കിയിൽ എത്താനാകും എന്നത് നൂറുകണക്കിനു യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. നിലവിലുള്ള ഉടുമ്പന്നൂർ-ഉപ്പുകുന്ന്-പാറമട-ഇടുക്കി റോഡിനേക്കാൾ കുറഞ്ഞ ദൂരമാണ് കൈതപ്പാറ-മണിയാറൻകുടി റോഡിനുള്ളത്. 2018-ലെ മഹാപ്രളയത്തിൽ ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്ക് തടസം നേരിട്ടപ്പോൾ ഇടുക്കിയിൽനിന്നു തൊടുപുഴയിലെത്താൻ മണിയാറൻകുടി-കൈതപ്പാറ-ഉടുമ്പന്നൂർ റോഡാണ് ഉപയോഗപ്പെടുത്തിയത്. വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകൾ ഒഴിവായാൽ ആയിരങ്ങൾക്ക് ഗുണകരമാകുന്ന റോഡ് യാഥാർഥ്യമാകും.