റോയിച്ചൻ വധ൦; പ്രതിക്ക് പത്ത് വർഷം തടവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/Fraud.jpg?resize=780%2C470&ssl=1?v=1660490069)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സുഹൃത്തായ അയൽവാസിയെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ചീന്തലാർ കണ്ണയ്ക്കൽ റെജിയെ പത്തുവർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൽ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. 2008 മേയ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. പരസ്ത്രീബന്ധം ആരോപിച്ച് അയൽവാസിയായ ചീന്തലാർ പുതുവയൽ തെക്കേപറമ്പിൽ റോയിച്ചനെ (35) പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയിച്ചനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. പിന്നീട് ഒളിവിൽപോയ പ്രതി പോലീസിൽ കീഴടങ്ങി. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനെന്നു വിധിച്ചത്. വിസ്താരത്തിനിടെ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു. പീരുമേട് സർക്കിൾ ഇൻസ്പെക്ടറായ ആർ. ജയശങ്കർ, ഉപ്പുതറ സബ് ഇൻസ്പെക്ടർ രാജപ്പൻ റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)