ChuttuvattomThodupuzha

എ.ഐ ക്യാമറ ശക്തം; വ്യാജ നമ്പരിലുള്ള വാഹനം പിടികൂടി

തൊടുപുഴ: വ്യാജ നമ്പരിലുള്ള സ്‌കൂട്ടറിൽ ഹെൽമെറ്റില്ലാതെ സഞ്ചരിച്ചിരുന്ന യുവാവിനെ എ.ഐ ക്യാമറ പൊക്കി. ഇടവെട്ടി വലിയജാരം തൈപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഹിനെയാണ് (25) പോലീസ്‌ പിടികൂടിയത്. കെ.എൽ 38 ജി 9722 എന്ന നമ്പരിലുള്ള പ്ലേറ്റാണ് മുഹമ്മദ് ഷാഹിൻ സ്‌കൂട്ടറിൽ ഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ നമ്പർ മൂവാറ്റുപഴ കടുക്കാസിറ്റി സ്വദേശി ചിലമ്പിക്കുന്നേൽ മോളിയുടെ സ്‌കൂട്ടിറിന്റേതാണ്. ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ എ.ഐ.കാമറകളിൽ നിന്ന് ഹെൽമെറ്റ് ധരിക്കാത്തതിന് ആറ് പിഴ നോട്ടീസാണ് മോളിക്ക് ലഭിച്ചത്. എന്നാൽ ഈ സ്ഥലങ്ങളിലൊന്നും മോളി പോയിട്ടില്ല. മോളിയുടെ സ്‌കൂട്ടറിന്റെ അതേ നിറത്തിലുള്ള വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് നോട്ടീസിനൊപ്പമുള്ളത്. ഇതോടെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇടവെട്ടി ഭാഗത്ത് നിന്ന് എസ്.ഐ ടി.ജി. ഷംസുദ്ദീനാണ് സ്‌കൂട്ടറും ഉടമയായ യുവാവിനെയും കണ്ടെത്തിയത്. ബുധനാഴ്ച വാഹനത്തിന്റെ എൻജിൻ നമ്പരും ചേസ് നമ്പരും ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ സ്‌കൂട്ടർ ഉടുമ്പന്നൂർ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. പിക്കപ്പ് ഡ്രൈവറായ ഷാഹിൻ മറ്റൊരാളുടെ കൈയിൽ നിന്ന് സ്‌കൂട്ടർ വിലയ്ക്ക് വാങ്ങിയതാണെന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. മോളിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷാഹിനെ കോടതിയിൽ ഹാജരാക്കി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!