റോഡു വികസനത്തിനായി പള്ളി വിട്ടുനൽകിയ സ്ഥലത്ത് നഗരസഭ ബങ്ക് സ്ഥാപിച്ചത് വൻ പ്രതിഷേധം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-54.jpeg?resize=738%2C416&ssl=1?v=1650859627)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റോഡു വികസനത്തിനായി പള്ളി വിട്ടുനൽകിയ സ്ഥലത്ത് നഗരസഭ രാത്രിയിൽ നഗരച്ചന്ത എന്നപേരിൽ വ്യാപാരത്തിനായുള്ള ബങ്ക് സ്ഥാപിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വടക്കേ നടയോടു ചേർന്നാണ് ഇന്നലെ പുലർച്ചെ രണ്ടോടെ നഗരസഭയുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ബങ്ക് സ്ഥാപിച്ചത്. സംഭവം ഇന്നലെ രാവിലെയാണ് പ്രദേശവാസികളുടെയും ഇടവക ജനതയുടെയും ശ്രദ്ധയിൽപ്പെട്ടത്. വ്യാപകമായ പ്രതിഷേധത്തിനൊടുവിൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ബങ്ക് പട്ടയം കവലയ്ക്കു സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു.
കെഎസ്ടിപിയുടെ തൊടുപുഴ-ഉടുന്പന്നൂർ റോഡ് വികസനത്തിന്റെ ഭാഗമായി പള്ളിയുടെ വടക്കേ നട ഭാഗത്ത് 100 മീറ്റർ നീളത്തിലും പത്ത് അടിയോളം വീതിയിലും വാഹന പാർക്കിംഗിനായി പള്ളിവക സ്ഥലം വിട്ടുനൽകിയിരുന്നു. ഇവിടെയാണ് പള്ളിയുടെ മതിലിനോടുചേർന്ന് നഗരച്ചന്തയുടെ ബങ്ക് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചത്. പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം കടന്നുപോകുന്ന വഴിയിലാണ് ബങ്ക് സ്ഥാപിച്ചത്. ഇതാണ് വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയത്.
കുടുംബശ്രീ പ്രവർത്തകർക്ക് പച്ചക്കറി ഉത്പന്നങ്ങളും മറ്റും വിൽപ്പന നടത്തുന്നതിനായി നഗരസഭ നിർമിച്ചുനൽകുന്ന രണ്ടു ബങ്കുകളിലൊന്നാണ് ഇവിടെ സ്ഥാപിച്ചത്. നഗരസഭ പാർക്കിലായിരുന്നു ചക്രങ്ങൾ ഘടിപ്പിച്ച ബങ്കുകൾ നിർമിച്ചത്. കഴിഞ്ഞ ദിവസമാണ് ചക്രങ്ങൾ പിടിപ്പിച്ച് നിർമാണം പൂർത്തിയാക്കിയത്. തുടർന്ന് ഒരെണ്ണം ബസ് സ്റ്റാൻഡിനു സമീപവും ഒന്ന് മുതലക്കോടത്തും സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നു.
നഗരസഭ കൗണ്‍സിലിൽ ചർച്ച ചെയ്യാതെയും കൗണ്‍സിലർമാരോട് ആലോചിക്കാതെയുമാണ് ബങ്ക് സ്ഥാപിച്ചതെന്നും ആരോപണമുയർന്നു. സ്ഥലത്തെത്തിയ ചെയർമാനും വൈസ് ചെയർപേഴ്സനുമെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ ബങ്ക് മുതലക്കോടത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്ഥലം നിശ്ചയിച്ചിരുന്നില്ലെന്ന് വാർഡ് കൗണ്‍സിലറും വൈസ് ചെയർപേഴ്സണുമായ ജെസി ജോണി പറഞ്ഞു. രാത്രിയിൽ ബങ്ക് ഇവിടെ സ്ഥാപിച്ചത് താത്ക്കാലികമായാണെന്നും പിന്നീട് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും ജെസി ജോണി പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)