സഹപ്രവര്‍ത്തകന്റെ സ്‌കൂട്ടറും മൊബൈലും മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍
തൊടുപുഴ: കൂടെ ജോലി ചെയ്യുന്നയാളുടെ സ്‌കൂട്ടറും മൊബൈലും മോഷ്ടിച്ച രണ്ടുപേരെ കൊല്ലം ഓച്ചിറയിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരും പത്തനംത്തിട്ട പ്രമാടം ഗോകുലത്ത് വീട്ടിൽ ശരത്ത് എസ്. നായർ (35), പെരിങ്ങര കിഴക്കേതിൽ വീട്ടില് കെ.അജീഷ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ജോലി ചെയ്യുന്ന വെങ്ങല്ലൂരിലെ സെക്യൂരിറ്റി ഏജൻസിയുടെ കീഴിൽ തന്നെ സെക്യൂരിറ്റി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയുടെ മൊബൈലും സ്‌കൂട്ടറുമാണ് ഇവർ കവർന്നത്.
ശനിയാഴ്ചയാണ് സംഭവം. കോട്ടയം സ്വദേശി വെങ്ങല്ലൂർ ഷാപ്പുംപടിയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറും 15,000 രൂപ വില വരുന്ന മൊബൈലും ഇരുവരും ചേർന്ന് മോഷ്ടിക്കുകയായിരുന്നു. ഇതോടെ കോട്ടയം സ്വദേശി പോലീസിൽ പരാതി നൽകി. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ പ്രതികൾ വാഹനവുമായി ജില്ല വിട്ടതായി കണ്ടെത്തി. തുടർന്ന് പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകി. കൊല്ലം ഓച്ചിറയിലേക്ക് കടന്നപ്പോൾ ഇവർ ക്യാമറയിൽ പതിയുകയും ഇവരെ പിന്തുടർന്നെത്തിയ പോലീസ് പിടികൂടുകയുമായിരുന്നു. ഞായറാഴ്ച രാവിലെയോടെ തൊടുപുഴ എസ്.എച്ച്.ഒ. സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുളള സംഘം ഇരുവരെയും ഓച്ചിറയിലെത്തി അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.