Kerala

പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസിന് പക്ഷപാതമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം:പ്രതിഷേധങ്ങള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസിന് പക്ഷപാതമെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്.പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ കേസെടുക്കുന്ന പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി വരെ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതികളാക്കിയത് പ്രാദേശിക നേതാക്കളെ മാത്രണത്രെ.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ ഓരോ കേസ്. പോലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍,ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.സമാനമായ കുറ്റങ്ങള്‍ ചുമത്തി എംപിമാര്‍,എംഎല്‍എമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെയാണ് ഏറ്റവുമൊടുവില്‍ കേസെടുത്തത്. ഒന്നാം പ്രതി ഉദ്ഘാടനം ചെയ്യാനായി മാത്രമെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എ.
അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അന്യായമായി സംഘം ചേരല്‍,ഗതാഗത തടസ്സം സൃഷ്ടിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. എന്നാല്‍ പ്രതികള്‍ ഇടുക്കി ജില്ലയിലെ പ്രാദേശിക നേതാക്കള്‍ മാത്രം. രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുന്‍മന്ത്രി എം.എം മണിയും എഫ്.ഐ.ആറിന് പുറത്ത്. പ്രതിപ്പട്ടികയില്‍ ഒരൊറ്റ ‘വി.ഐ.പി’ നേതാവ് പോലുമില്ല.

 

 

Related Articles

Back to top button
error: Content is protected !!