നിർമ്മാണത്തിലെ അപകാത; കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേയിൽ യാത്രാദുരിതം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/rme37200.jpg?resize=650%2C345&ssl=1?v=1699843344)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: നിര്‍മാണത്തിലെ അപാകതമൂലം കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേയില്‍ യാത്രാദുരിതം. നിര്‍മാണം പുരോഗമിക്കുന്ന റോഡില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായും ടാറിംഗ് പൂര്‍ത്തിയായ സ്ഥലത്ത് ആദ്യമഴയില്‍തന്നെ ഇവ ഒലിച്ചുപോയതായും നാട്ടുകാർ ആരോപിച്ചു. റോഡിനു വീതി കൂട്ടുന്നതിനായുള്ള കലുങ്കുകള്‍ നിർമിച്ചതിലെ അപാകതയാണ് റോഡിൽ വെള്ളക്കെട്ടുകൾക്കു കാരണം. മഴയില്‍ ഒലിച്ചെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്താതെയാണ് പലയിടത്തും കലുങ്കുകള്‍ പണിയുന്നത്.
റോഡ് വീതികൂട്ടുന്നതിനായി പഴയ കലുങ്കുകള്‍ പൊളിച്ചുനീക്കി പുതിയവ പണിയണമെന്നാണ് നിബന്ധനയെങ്കിലും പലയിടത്തും പഴയവ പൊളിച്ചു നീക്കാതെ കല്ലും മെറ്റലും ഇട്ട് വീതികൂട്ടുന്ന അശാസ്ത്രീയ പ്രക്രിയകളാണ് നടക്കുന്നത്. ഇതുമൂലം നേരത്തെ സമീപ തോടുകളിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളം റോഡിലേക്കുതന്നെ ഇരച്ചു കയറുകയാണ്. തുലാമഴ ശക്തി പ്രാപിച്ചതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള തൂക്കുപാലം പാമ്പുമുക്ക് മുതലുള്ള ഭാഗം വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരും കാല്‍നട യാത്രക്കാരും ചെളിക്കുഴിയില്‍ വീഴുന്നത് ഇവിടെ പതിവാണ്. പലയിടത്തും വീടുകളില്‍വരെ വെള്ളം കയറുന്ന അവസ്ഥയാണ്. ചോറ്റുപാറ ഗവ. ഹൈസ്കൂളിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് അപകടകരമായ തരത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയുടെ പ്രവേശന കവാടവും ഇടിച്ചു താഴ്ത്തി വാഹനം കയറാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പ്രഖ്യാപനം നടത്തി വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. റോഡിന്റെ ആദ്യഘട്ടം 30 കിലോമീറ്റര്‍ ദൂരത്തില്‍ 76.27 കോടി രൂപ മുടക്കിലാണ് പൂര്‍ത്തിയാക്കുന്നത്. കമ്പംമെട്ട്-ശാന്തിപുരം-ബാലന്‍പിള്ളസിറ്റി-രാമക്കല്‍മേട്-തൂക്കുപാലം-മുണ്ടിയെരുമ-കല്ലാര്‍-ആശാരിക്കവല ഭാഗമാണ് ആദ്യ ഘട്ടം. 2017ലാണ് കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ നവീകരണം പ്രഖ്യാപിച്ചത്. 75 കോടി രൂപയുടെ നിര്‍മാണമായിരുന്നു വിഭാവനം ചെയ്തത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകൾ, സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, ചെറിയ തര്‍ക്കങ്ങള്‍ വന്നയിടത്തും മറ്റുമായി പത്തു മീറ്ററില്‍ താഴെ മാത്രമേ റോഡിനു വീതിയുള്ളൂ. ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകള്‍ നിര്മിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. പരാതിയുമായി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കുന്നവരെ കരാറുകാരനും ഉപകരാറുകാരും ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)