പാചകവാതകം, പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നാലെ പച്ചക്കറി വില കൂടി കുതിച്ചുയരുന്നതോടെ സാധാരണക്കാർ നട്ടം തിരിയുന്നു.
തൊടുപുഴ: പാചകവാതകം, പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നാലെ പച്ചക്കറി വില കൂടി കുതിച്ചുയരുന്നതോടെ സാധാരണക്കാർ നട്ടം തിരിയുന്നു.
പച്ചക്കറിക്ക് ഇരട്ടിയിലേറെ വില വർധിച്ചത് വീട്ടമ്മമാരെ മാത്രമല്ല ഹോട്ടൽ ഉടമകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ തീവ്രമഴ മൂലം കൃഷി വ്യാപകമായി നശിച്ചതും പച്ചക്കറികൾ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും കൊണ്ടുവരുന്നതിനുണ്ടായ ഇന്ധനചെലവിന്റെ വർധനവും മൂലമാണ് വില കുതിച്ചുയർന്നത്. ഇത്തവണത്തെ മഴക്കെടുതിയിൽപ്പെട്ട് നൂറുകണക്കിനു ഹെക്ടർസ്ഥലത്തെ കൃഷികളാണ് നശിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്നു പാട്ടകൃഷി നടത്താനും ഇത്തവണ കൂടുതൽ പേ ർ തയാറായില്ല. കുടുംബശ്രീകളുടെയും മറ്റും നേതൃത്വത്തിൽനടത്തിവന്നിരുന്ന ഗ്രോബാഗ് കൃഷിയും പലരും ഉപേക്ഷിച്ചു. ഇതെല്ലാം വില വർധനയ്ക്ക് ഇടയാക്കിയ ഘടകങ്ങളാണ്. ബീൻസ്, കാരറ്റ്, തക്കാളി, വെണ്ടയ്ക്ക, കോവയ്ക്ക, കോളിഫ്ളവർ, മുരിങ്ങ തുടങ്ങിയവയ്ക്കെല്ലാം ഇരട്ടിയൊ അതിലേറെയൊ വില വർധിച്ചിട്ടുണ്ട്.
വില വർധനയെത്തുടർന്ന് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും അളവിലും കുറവുണ്ടായതായി വ്യാപാരികളും പറയുന്നു.
താങ്ങാകാൻ സിഡിഎസ്
പച്ചക്കറിക്ക് വില കുതിച്ചുയർന്നതോടെ വില പിടിച്ചുനിർത്താനും കർഷകരുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ അവസരമൊരുക്കുന്നതിനുമായി അറക്കുളത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
മൂലമറ്റത്ത് പച്ചക്കറിക്കട ആരംഭിക്കുന്നതിനാണ് തീരുമാനം. സിഡിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങിയതായി പഞ്ചായത്ത് മെംബർ സുബി ജോമോൻ പറഞ്ഞു.അതേസമയം സിഡിഎസിന്റെ നേതൃത്വത്തിൽ ആഴ്ചച്ചന്ത തുടങ്ങുന്നതിനു അടിസ്ഥാന സൗകര്യമൊരുക്കാൻ കൃഷി ഭവൻ സബ്സിഡി നൽകുമെന്ന് കൃഷി ഓഫീസർ സുജിതമോൾ വ്യക്തമാക്കി.