മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കണം; നാട്ടുകാർ ആവശ്യപ്പെട്ടു
മ്രാല: മലങ്കരയിൽ മ്രാല, മൂന്നാം മൈൽ പ്രദേശങ്ങളിൽ പാതയോരങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന മുട്ടം – തൊടുപുഴ പാതയോരത്താണ് അപകടക്കെണിയായി മരങ്ങൾ നിൽക്കുന്നത്. പാതയുടെ ഇരു വശങ്ങളിലുമായി പത്തോളം മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.ചെറിയ കാറ്റടിച്ചാൽ പോലും ഒടിഞ്ഞു വീഴുന്ന വാക മരങ്ങളാണ് കൂടുതലും. കഴിഞ്ഞ ദിവസം മ്രാലക്ക് സമീപം പാതയോരത്ത് നിന്നിരുന്ന വലിയ മരം ചുവടോടെ വീടിന്റെ മുകളിലേക്ക് മറിഞ്ഞെങ്കിലും തല നാരിഴക്കാണ് വൻ അപകടം ഒഴിവായത്. കരിങ്കുന്നം പഞ്ചായത്തിന്റെ പരിധിയിലായതിനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രീ കമ്മറ്റി ചേർന്ന് മരത്തിന്റെ അപകടാവസ്ഥകൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മരങ്ങൾ ചുവടോടെ മുറിക്കാതെ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.