ഇടുക്കി അണക്കെട്ടിലേക്ക് സന്ദർശക പ്രവാഹം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/Idukki009.jpg?resize=618%2C410&ssl=1?v=1672335386)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചെറുതോണി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ വിനോദ സഞ്ചാരികൾക്കായി തുറന്നതോടെ ഇടുക്കിയിലേക്ക് സന്ദർശക പ്രവാഹം. ക്രിസ്മസ് അവധിക്കാലത്ത് ദിവസം ശരാശരി 3000ത്തിലധികം ആളുകളാണ് അണക്കെട്ടുകൾ സന്ദർശിച്ച് മടങ്ങുന്നത്. 26 നാണ് ഇത്തവണ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. 3500ലധികം പേർ അണക്കെട്ട് സന്ദർശിച്ചു.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് അണക്കെട്ടുകൾ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. അണക്കെട്ടുകളിലൂടെ സഞ്ചരിക്കാൻ സന്ദർശകർക്ക് ബഗ്ഗി കാറുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആറ് ബഗ്ഗി കാറുകളും ഒരു ട്രാവലറും സന്ദർശകർക്കായി സർവീസ് നടത്തുന്നുണ്ട്. ഒരു ട്രിപ്പിന് 600 രൂപയാണ് ചാർജ്. സന്ദർശകരുടെ ബാഗും മൊബൈൽ ഫോണും സൂക്ഷിക്കാൻ ടിക്കറ്റ് കൗണ്ടറിന് സമീപം ക്ലോക്ക് റൂമും സജ്ജീകരിച്ചിട്ടുണ്ട്.
അണക്കെട്ടുകൾ കാണാനെത്തുന്നവരിൽ അധികം പേരും ആദ്യം ഹിൽവ്യു പാർക്ക് സന്ദർശിച്ചാണ് ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിലേക്കെത്തുന്നത്. ഇവിടെനിന്നു പ്രവേശന പാസ് വാങ്ങി ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ സന്ദർശിച്ച് ആർച്ച് ഡാമിലെ തുരങ്കത്തിലൂടെ പുറത്തേക്കു പോകുന്നു.
അണക്കെട്ട് കാണാനെത്തുന്നവർ ഇടുക്കി മെഡിക്കൽ കോളജിന് സമീപത്തുകൂടിയാണ് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ മെഡിക്കൽ കോളജിന് സമീപം റോഡ് പൂർണമായും തകർന്നു കിടക്കുന്നതിനാൽ അണക്കെട്ടിന് സമീപത്തുനിന്നു വാഹനം തിരികെ വന്ന വഴിക്കുതന്നെ പോകേണ്ടി വരികയാണ്. ഇതിനാൽ വലിയ ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. ദീർഘ ദൂരം ബസുകൾ ഉൾപ്പെടെ വളവും തിരിവുമുള്ള ഇടുങ്ങിയ റോഡിലൂടെ പിന്നോട്ടു പോകേണ്ടിയും വരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)