Kerala

ലോക്‌സഭയിലേക്ക് കെ.കെ ശൈലജയുടെ പേരും ; എ പ്രദീപ്കുമാറിനും സാധ്യത

തിരുവന്തപുരം : ലോക്‌സഭാ തെരഞ്ഞടുപ്പ് കാഹളം മുഴങ്ങും മുന്നോടിയായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളില്‍ പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉള്‍ക്കൊളളുന്ന ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എ കെ ബാലന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയിലുണ്ടെന്നിരിക്കെ ചില ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് വന്നു. വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ജനപ്രീതിയുളള മുതിര്‍ന്ന നേതാക്കളെയും എംഎല്‍എമാരെയും സിപിഎം പരിഗണിക്കുന്നതായാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെ കെ ശൈലജ, എ പ്രദീപ് കുമാര്‍, ടി വി രാജേഷ് അടക്കം ഇടംപിടിച്ചിട്ടുണ്ട്. 2009 ല്‍ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തില്‍ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. ജനപ്രീതിയില്‍ മുന്നിലുളള കെ കെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച വേളയില്‍ കെ കെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

കോഴിക്കോട് മണ്ഡലത്തില്‍ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാല്‍ കോഴിക്കോട്ട് എം കെ രാഘവനെ മറിച്ചിടാന്‍ എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കെ കെ ശൈലജയുടെ പേര് വടകരയ്ക്ക് ഒപ്പം കണ്ണൂരിലും പരിഗണിക്കപ്പെടുന്നതായാണ് വിവരം. കാസര്‍കോട്ട് എം വി ബാലകൃഷ്ണനെയും ടി വി രാജേഷിനെയും പരിഗണിക്കുന്നു. മലപ്പുറത്ത് യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. പാലക്കാട്ട് എം സ്വരാജിന്റെയും പേരും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

 

Related Articles

Back to top button
error: Content is protected !!