മണപ്പാടി ചപ്പാത്തിന്റെ സംരക്ഷണഭിത്തി തകർന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-09-at-10.37.10-AM.jpeg?resize=780%2C470&ssl=1?v=1660038236)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: മണപ്പാടി ചപ്പാത്തിന്റെ സംരക്ഷണഭിത്തിയും തൂണിന്റെ കോണ്‍ക്രീറ്റും തകർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലാണ് തകർന്നത്. ചപ്പാത്തിന്റെ അടിഭാഗം കോണ്‍ക്രീറ്റ് പൊളിഞ്ഞ് കന്പി തുരുന്പെടുത്ത് നശിച്ച നിലയിലാണ്. മൂന്ന് വർഷമായി ചപ്പാത്ത് കവിഞ്ഞൊഴുകുക പതിവാണ്. ഒരാഴ്ച മുന്‍പുണ്ടായ മഴയിൽ ചപ്പാത്ത് കരകവിഞ്ഞൊഴുകി മണപ്പാടി -മൂന്നുങ്കവയൽ റോഡിൽ വെള്ളം കയറിയിരുന്നു. അറക്കുളം പഞ്ചായത്താണു വർഷങ്ങൾക്കു മുന്‍പ് ചപ്പാത്ത് നിർമിച്ചത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയില്ല. മൂലമറ്റത്തുനിന്ന് ആദിവാസി കേന്ദ്രങ്ങളായ കണ്ണിക്കൽ, പുത്തേട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മൂലമറ്റത്തെത്താതെ മൂന്നുങ്കവയൽ കൂടി കാഞ്ഞാറിനു പോകാവുന്ന എളുപ്പ വഴിയാണിത്.
കണ്ണിക്കൽ, പുത്തേട്, മണപ്പാടി പ്രദേശങ്ങളിലെ ആളുകൾക്ക് പുറംലോകവുമായി ബന്ധപ്പെടാനും ചപ്പാത്തിനെ ആശ്രയിക്കണം. ചപ്പാത്തിന്റെ തകരാറുകൾ എത്രയുംവേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)