Thodupuzha

മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തൊടുപുഴ: ജില്ലയില്‍ മഴ ശക്തമായതിനു പിന്നാലെ മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുന്നു. പനി ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഈ മാസം മാത്രം വൈറല്‍പ്പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ 2500-ഓളം പേര്‍ ചികില്‍സ തേടി. 50-ഓളം പേര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ കിടത്തി ചികില്‍സയ്ക്കും വിധേയരായി.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടിയവരുടെ എണ്ണം ഇതിനു പുറമെ വരും. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന 14 കേസുകള്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മൂന്നു പേരില്‍ രോഗബാധ സംശയിക്കുന്നു. തക്കാളിപ്പനി 18 പേര്‍ക്ക് സ്ഥിരികരിക്കുകയും 21 പേര്‍ക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നു. മഴ ശക്തമായാല്‍ അടുത്ത ദിവസങ്ങളില്‍ മഴക്കാല രോഗങ്ങള്‍ കൂടാനുള്ള സാധ്യത ഏറെയാണ്. സ്‌കൂള്‍ തുറക്കാന്‍ ഏതാനും നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കുട്ടികളിലും പകര്‍ച്ചപ്പനി കൂടിയിട്ടുണ്ട്. മുന്‍കരുതല്‍ വേണംജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
പനി, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ചികിത്സ എടുക്കണം. ക്ഷീരകര്‍ഷകര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍, തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍, ഓട, കനാല്‍ എന്നിവ വൃത്തിയാക്കുന്നവര്‍, ജോലി തുടങ്ങുന്നതിനു മുന്പ് തന്നെ രോഗ പ്രതിരോധ ഗുളിക കഴിക്കേണ്ടതും തുടര്‍ന്ന് ആഴ്ചയില്‍ ഒരു തവണ വീതം ആറാഴ്ച തുടര്‍ച്ചയായി എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഗംബൂട്ട്, കൈയ്യുറ എന്നിവ ധരിക്കണം. ശുചീകരണം നടത്തണം വീടിന്റെ പരിസരങ്ങളില്‍ കൊതുകും കൂത്താടിയും വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്ന് നിര്‍ദേശമുണ്ട്. കൊക്കോ, റബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. കൊതുകു കടി ഏല്‍ക്കാതിരിക്കുവാന്‍, കൊതുക് വല, ലേപനങ്ങള്‍, തുടങ്ങിയവ ഉപയോഗിക്കുക. തിളപ്പിച്ചാറിയ ജലം മാത്രം ഉപയോഗിക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ മൂടി വച്ച് ഉപയോഗിക്കുക. വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി മഴക്കാല രോഗങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

 

Related Articles

Back to top button
error: Content is protected !!