വീട്ടിലെ വെള്ളക്കെട്ട്: മുനിസിപ്പല്‍ ഓഫീസില്‍ കിടപ്പു സമരവുമായി വീട്ടമ്മ
തൊടുപുഴ: വീട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കി തരണമെന്ന ആവശ്യവുമായി തൊടുപുഴ മുനിസിപ്പല്‍ ഓഫീസില്‍ കിടപ്പു സമരവുമായി വീട്ടമ്മ. തൊടുപുഴ മുതലിയാര്‍ മഠം കുറുമ്പലത്ത്മ്പലത്ത് ലക്ഷ്മിയമ്മയെന്ന എണ്‍പത്തിരണ്ടുകാരിയാണ് നീതി തേടി മുനിസിപ്പല്‍ ഓഫീസില്‍ കിടപ്പു സമരത്തിനെത്തിയത്. ഓടയിലെ വെള്ളം കയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടില്‍ കിടക്കാനോ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് ഈ വയോധിക സമരത്തിനെത്തിയത്. മുനിസിപ്പാലിറ്റി, ജില്ലാ കളക്ടര്‍ , മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ട് ഫലം ഉണ്ടായില്ലെന്ന് ലക്ഷ്മിയമ്മ പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നും അതിനുള തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചെയര്‍മാനക്കമുള്ളവര്‍ ഉറപ്പു നല്‍കി നഗരസഭാ വാഹനത്തില്‍ ലക്ഷ്മിയമ്മയെ വീട്ടിലെത്തിച്ചു. കാല്‍ നൂറ്റാണ്ടോളമായി ഇവര്‍ താമസിക്കുന്ന വീട്ടില്‍ ഒരു വര്‍ഷത്തിലേറെയായ് വെള്ളക്കെട്ട് രൂപപ്പെടാന്‍ തുടങ്ങിയിട്ട്. കാലങ്ങളായ് വെള്ളമൊഴുകിയിരുന്ന സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയതാണ് വീട്ടിലെ വെള്ളക്കെട്ടിന് കാരണമായത്. സ്ഥലം സന്ദര്‍ശിച്ച മുനിസിപ്പല്‍ ചെയര്‍മാനും തഹസില്‍ദാരുമടങ്ങുന്നവര്‍ സ്വകാര്യ വ്യക്തിയോട് വെള്ളമൊഴുകി പോകാന്‍ വേണ്ട നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച ഒരു മണിക്കകം സ്വന്തം ചിലവില്‍ വെള്ളമൊഴുകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വേണ്ട നടപടി സ്വീകരിച്ച് നഷ്ടം ഈടാക്കുമെന്നും നഗര സഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. അനുമതി വാങ്ങിയാണ് മണ്ണിട്ടതെങ്കിലും നീരൊഴുക്ക് തടസ്സപ്പെടുത്തിയാല്‍ അനുമതി റദ്ദാക്കി പുര്‍വ്വ സ്ഥിതിയിലാക്കേണ്ടി വരുമെന്ന് തൊടുപുഴ തഹസീല്‍ദാർ സ്ഥലം ഉടമയെ അറിയിച്ചു.