മുട്ടം ബൈപ്പാസ് നിർമ്മാണം വൈകുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-11-at-18.56.13.jpeg?resize=780%2C470&ssl=1?v=1694483790)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുട്ടം പഞ്ചായത്തിനെ വികസനത്തിലേക്കെത്തിക്കുന്ന ബൈപ്പാസ് നിർമ്മാണം വൈകുന്നു. ഏറ്റെടുക്കേണ്ട സ്ഥലം അളന്നുതിരിച്ച് കല്ലിട്ടിട്ട് ദിവസങ്ങളേറെയായി. ഭൂ ഉടമകൾക്കു നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതോടെയാണ് റോഡ് യാഥാർഥ്യമാകാൻ വൈകുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായി 50 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. പൊതുമരാമത്ത് വകുപ്പ് ഈ തുക റവന്യുവകുപ്പിനു കൈമാറിയെങ്കിൽ മാത്രമേ സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്കു നീങ്ങുവാൻ സാധിക്കുകയൊളളു. എന്നാൽ, ഇക്കാര്യത്തിൽ നടപടികൾ നീളുകയാണ്.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പെരുമറ്റത്തുനിന്നു ആരംഭിച്ച് തോട്ടങ്കര പാലത്തിനു സമീപം കരിങ്കുന്നം റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് 2.100 മീറ്റർ ദൂരം വരുന്ന ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. 20 മീറ്റർ വീതിയിൽ ബൈപാസ് നിർമ്മിക്കുന്നതിനായാണ് സ്ഥലം അളന്നു തിരിച്ചിരിക്കുന്നത്. പി.ജെ. ജോസഫ് ജലവിഭവമന്ത്രിയായിരുന്ന കാലയളവിൽ മുൻകൈയെടുത്താണ് ബൈപാസ് നിർമാണത്തിന് രൂപരേഖ തയ്യാറാക്കിയത്. പാതയുടെ പൂർത്തീകരണത്തിനായി അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേരുകയും പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പാത പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ വൈകുകയാണ്. ബൈപാസ് പൂർത്തിയായാൽ തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽനിന്നു മുട്ടം ടൗണിൽ പ്രവേശിക്കാതെ ഈരാറ്റുപേട്ട റോഡിലേക്കും മുട്ടം-കരിങ്കുന്നം റോഡിലേക്കും പ്രവേശിക്കാനാകും. മണ്ഡല കാലയളവിൽ തൊടുപുഴ-ഈരാറ്റുപേട്ട വഴി ശബരിമലയ്ക്കു പോകുന്ന നൂറുകണക്കിനു അയ്യപ്പഭക്തർക്ക് ഉൾപ്പെടെ ഉപകാരപ്പെടുന്ന പാതയുടെ നിർമ്മാണമാണ് അനിശ്ചിതമായി നീളുന്നത്. ബൈപാസ് നിർമ്മാണം പൂർത്തിയായി സഞ്ചാരയോഗ്യമായാൽ മുട്ടം ടൗണിലെ ഗതാഗതകുരുക്കിനും ശമനം ഉണ്ടാകും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)